മോസ്കോ: ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ ജർമനിയും സ്വീഡനും നേർക്കുനേർ. ആദ്യ മത്സരത്തിൽ മെക്സികോയോട് തോറ്റ ജർമനിയ്‌ക്ക് പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ ഇന്ന് ജയിച്ചേ തീരു. പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ബൽജിയവും മെക്സികോയും ഇന്നിറങ്ങും.
മെക്സിക്കൻ മുന്നേറ്റത്തിൽ അടിപതറിയ ജർമനിയ്‌ക്ക് ഇന്ന് ജീവൻമരണപോരാട്ടം. പ്രതിരോധക്കരുത്തിൽ പോരാട്ടത്തിന് ഇറങ്ങുന്ന സ്വീഡന് എതിരെ തോറ്റാൽ പ്രീക്വാർട്ടർ കാണാതെ പുറത്താകും. കിരീടം നിലനിർത്താൻ റഷ്യയിൽ പോരാട്ടത്തിനിറങ്ങിയ ജോക്വിം ലോയുടെ സംഘത്തിന് സ്വീഡനെ എങ്ങനേയും കീഴടക്കിയേ മതിയാകു.
താരനിബിഡമായ ജർമൻ നിരയിൽ വിശ്വാസം അർപ്പിക്കുമ്പോഴും നിലവിലെ ചാമ്പ്യന്മാർ ആദ്യ റൗണ്ടിൽ പുറത്താകുന്ന സമീപകാല ചരിത്രം ആരാധകരെ ആശങ്കപ്പെടുത്തുന്നു. ദക്ഷിണ കൊറിയയുടെ കടുത്ത ടാക്ലിംഗിനെ അതിജീവിച്ച് നേടിയ ജയം സ്വീഡന് ആത്മവിശ്വാസം പകരുന്നു. ജർമൻ സംഘത്തെ കീഴടക്കാനായാൽ സ്വീഡന് പ്രീക്വാർട്ടർ ഉറപ്പിക്കാം.
തുടർച്ചയായ രണ്ടാം ജയത്തോടെ നോക്കൗട്ട് റൗണ്ട് ലക്ഷ്യമിടുന്ന മെക്സികോയ്‌ക്ക് ദക്ഷിണ കൊറിയയയാണ് എതിരാളികൾ. ജർമനിയെ കീഴടക്കിയെത്തുന്ന മെക്സികൻ തിരമാലയെ പ്രതിരോധക്കോട്ടകെട്ടി തടുക്കാനാകും കൊറിയയുടെ ശ്രമം. ആക്രമണത്തിലും പ്രതിരോധത്തിലും ഒരു പോലെ മികവ് ആവർത്തിക്കാനായാൽ മെക്സികോയ്‌ക്ക് അനായാസം മുന്നേറാം.
കിരീടം ലക്ഷ്യമിടുന്ന ബൽജിയത്തിന് ടുനീഷ്യയ്‌ക്കെതിരെ ജയം നേടാനായാൽ നോക്കൗട്ട് റൗണ്ടിലെത്താം. പാനമയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തുവിട്ട ബൽജിയത്തിന് ടുനീഷ്യയുടെ പ്രതിരോധം തകർക്കാനായാൽ പ്രീക്വാർട്ടറിൽ ഇടം പിടിക്കാം. രണ്ട് ഗോളുമായി ടീമിന്‍റെ ജയത്തിന് ചുക്കാൻ പിടിച്ച റൊമേലു ലുക്കാക്കുവിലാണ് ബൽജിയത്തിന്‍റെ പ്രതീക്ഷ.















