മങ്കട ; ഹൃദയത്തിൽ നിന്നുമാണ് സമ്മാനമയക്കുന്നതെന്നും അത് സ്വീകരിച്ചോളൂവെന്നും വിദേശിയായ വനിതാ സുഹൃത്ത് പറഞ്ഞപ്പോൾ മലപ്പുറത്തുള്ള യുവാവ് ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല,എന്തായാലും സമ്മാനം സ്വീകരിക്കാനുള്ള വൃഗ്രതയിൽ യുവാവിന് നഷ്ടം ഒരു ലക്ഷം രൂപ.സമ്മാനമൊട്ടു കിട്ടിയതുമില്ല.
മലപ്പുറം മക്കരപറമ്പ് സ്വദേശിയായ യുവാവ് ഫെയ്സ്ബുക്ക് വഴിയാണ് വിദേശവനിതയെ പരിചയപ്പെട്ടത്.പിന്നീട് വാട്സാപ് ചാറ്റിങ് തുടങ്ങിയ യുവതി യുവാവിന്റെ വിലാസം ആവശ്യപ്പെട്ടു. ആദ്യം മടിച്ചെങ്കിലും സമ്മാനമയച്ചു തരാനാണെന്നു പറഞ്ഞതോടെ യുവാവ് വിലാസം നൽകി.
തൊട്ടടുത്ത ദിവസം തന്നെ സമ്മാനം അയച്ചതായുള്ള യുവതിയുടെ സന്ദേശം എത്തി. ഒപ്പം അയച്ച സമ്മാനത്തിന്റെ ട്രാക്ക് ഐഡിയും ഉണ്ടായിരുന്നു.
അമേരിക്കയിൽ നിന്നു പാരീസ് വഴി ഡൽഹി എയർപോർട്ട് എന്നാണ് ഇതിൽ കാണിച്ചിരുന്നത്. തൊട്ടടുത്ത ദിവസം ഡിൽഹി കസ്റ്റംസിൽനിന്നാണെന്നു പറഞ്ഞു വിളിയെത്തി.
വിലകൂടിയ സാധനങ്ങളായതിനാൽ കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ 24,000 രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു.
അതുപ്രകാരം കസ്റ്റംസിന്റേതാണെന്ന് പറയുന്ന മിസോറമിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് 17ന് പണം കൈമാറി. 18ന് രാവിലെ വീണ്ടും വിളിയെത്തി.
പെട്ടിക്കകത്ത് ഡോളറുകൾ ഉണ്ടെന്നും നിയമ ലംഘനം നടത്തിയതിന് നിയമനടപടി സ്വീകരിക്കുകയാണെന്നും അറിയിച്ചു. സാധനം തിരിച്ചയയ്ക്കാൻ ആവശ്യപ്പെട്ട യുവാവിനോട് തിരിച്ചയച്ചാൽ കേസ് വിദേശത്തായിരിക്കുമെന്നും ഭീഷണിപ്പെടുത്തി.
തുടർന്ന് സഹോദരിയുടെ സ്വർണം പണയം വച്ചും മറ്റും 70, 000 രൂപ സമാഹരിച്ച് യുവാവ് ഇതേ അക്കൗണ്ടിലേക്കിട്ടു.
അമേരിക്കൻ എംബസിയുടെ എൻഒസി ഇല്ലാത്തതിനാൽ വീണ്ടും 1,35,000 രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടതോടെ തട്ടിപ്പ് തിരിച്ചറിഞ്ഞ യുവാവ് മങ്കട സ്റ്റേഷനിലെത്തി കേസ് കൊടുക്കുകയായിരുന്നു.