ധീര ജവാൻ ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ 18-ാം ചരമവാർഷികമാണിന്ന്. നാടിനായ് ജീവൻ ബലി അർപ്പിച്ച ആ ധീര സൈനികൻ ഇന്നും ദേശസ്നേഹികളുടെ മനസ്സിൽ ജീവിക്കുന്നു.
1999ലെ കാര്‍ഗില്‍ യുദ്ധത്തിൽ മാതൃരാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത വീര യോദ്ധാക്കളിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട നാമം – ക്യാപ്റ്റൻ ജെറി പ്രേംരാജ് .
തലസ്ഥാന നഗരിയുടെ തെക്കൻ ഗ്രാമ പ്രദേശമായ വെങ്ങാനൂരിൽ രത്‌നരാജിന്റെയും ചെല്ലതായുടെയും രണ്ടാമത്തെ മകനായ ജെറിക്ക് കുട്ടിക്കാലം മുതൽക്ക് സാഹസിക ജീവിതത്തിലായിരുന്നു താല്‍പര്യം. ആ താല്പര്യമാണ് ജെറിയെ ധീരജവാനാക്കി മാറ്റിയത് .
കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ ബിരുദ പഠനത്തിന് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കാതെയാണ് ജെറി വ്യോമസേനയില്‍ ടെക്‌നീഷ്യനായി ചേര്‍ന്നത്. പിന്നീട് പ്രൈവറ്റായി പഠിച്ച് ബിരുദം നേടിയ ജെറി, നാസിക് അക്കാദമിയിലെ പരിശീലന ശേഷം അര്‍ട്ടിലറി ഓഫിസറായി. ഇതിനിടെ വിവാഹവും കഴിഞ്ഞു. യുദ്ധത്തെ തുടര്‍ന്ന് പൊടുന്നനെ യുദ്ധഭൂമിയിലേക്കു ജെറി മടങ്ങുകയായിരുന്നു.
1999 ജൂലായ് 7ന് ശത്രു പാളയത്തിലേക്ക് ആഞ്ഞടിച്ച ജെറിയുടെ നേതൃത്വത്തിലുള്ള ബെറ്റാലിയന് നേരെ ശക്തമായ ഷെല്ലാക്രമണമുണ്ടായെങ്കിലും ശത്രുക്കളുടെ ബങ്കറിലേക്ക് കരളുറപ്പോടെ നേർക്കുനേർ നിന്ന് ജെറി അവസാന ശ്വാസം വരെ പോരാടി.വീര മൃത്യു വരിച്ച ഈ യോദ്ധാവിനെ രാജ്യം “വീർ ചക്ര” ബഹുമതി നൽകി ആദരിച്ചു.
https://www.youtube.com/watch?v=UFohdaj5V0M