മുംബൈ: പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി തകരാർ മൂലം കാറുകൾ തിരികെവിളിക്കുന്നു. എയർ ബാഗിലെ തകരാർ മൂലം 1279 കാറുകളാണ് കമ്പനി തിരികെ വിളിക്കുന്നത്. 2018 മെയ് 28 മുതൽ ജൂലൈ അഞ്ച് വരെ നിർമ്മിച്ച വാഹനങ്ങളിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്.
പുതിയ മോഡലിലുള്ള 566 സ്വിഫ്റ്റ് കാറുകളിലും 713 ഡിസയർ കാറുകളിലുമാണ് എയർ ബാഗിന്റെ കൺട്രോൾ യൂണിറ്റിൽ തകരാറുള്ളത്. തിരികെ വിളിക്കുന്ന കാറുകളുടെ അറ്റകുറ്റപ്പണി കമ്പനി സൗജന്യമായി നടത്തി നൽകുമെന്ന് കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഈവർഷം ആദ്യമാണ് പുതിയ മോഡലിലുള്ള സ്വിഫ്റ്റും, ഡിസയറും മാരുതി പുറത്തിറക്കുന്നത്. മാരുതി സുസുക്കിയുടെ പ്രീമിയം ഹാഷ്ബാക്കായ സ്വിഫ്റ്റ് 2005 ൽ ആണ് വിപണിയിലെത്തുന്നത്. പത്തുവർഷം കൊണ്ട് ഏകദേശം 13 ലക്ഷം സ്വിഫ്റ്റുകൾ മാരുതി വിറ്റിട്ടുണ്ട്.