കോഴിക്കോട്: ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ മന്ത്രിമാർക്കും സാംസ്കാരിക പ്രവർത്തകർക്കുമെല്ലാം ഇരട്ടത്താപ്പ് നയമാണെന്ന് സാമൂഹ്യ പ്രവർത്തകൻ ഹമീദ് ചേന്ദമംഗലൂർ. ഹരീഷിന്റെ മീശ എന്ന കവിതക്കനുകൂലമായി സംസാരിച്ച ആരും പവിത്രൻ തീക്കുനിയുടെ കവിതക്കെതിരെ മുസ്ലീം തീവ്രവാദികൾ രംഗത്ത് വന്നപ്പോൾ വാ തുറക്കാൻ തയ്യാറായില്ലെന്നും കോഴിക്കോട് നടന്ന ചേകന്നൂർ മൗലവി അനുസ്മരണത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് മത ഭീകരതയുടെ കാൽ നൂറ്റാണ്ടെന്ന പേരിൽ ചേകന്നൂർ മൗലവി അനുസ്മരണം സംഘടിപ്പിച്ചത്. വോട്ട്ബാങ്ക് പോക്കറ്റിലില്ലാത്ത ആളായതുകൊണ്ടാണ് ചേകന്നൂർ മൗലവി വിഷയത്തിൽ ഇടതുവലത് രാക്ഷ്ട്രീയ പാർട്ടികൾ പ്രതികരിക്കാത്തതെന്ന് പരിപാടിയിൽ സംസാരിച്ച ഹമീദ് ചേന്ദമംഗലൂർ പറഞ്ഞു.
ആവിഷ്കാര സ്വാതന്ത്രത്തിന്റെ പേരിൽ ഹരീഷിന്റെ നോവലിനെ അനുകൂലിച്ച മുഖ്യമന്ത്രിയോ, പ്രതിപക്ഷനേതാവോ, സാംസ്കാരിക പ്രവർത്തകരോ, പർദ്ദ എന്ന നോവലെഴുതിയതിന്റെ പേരിൽ പവിത്രൻ തീക്കുനിയെ മുസ്ലീം തീവ്രവാദികൾ ഭീഷണിപ്പെടുത്തിയപ്പോൾ ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും ഹമീദ് ചേന്ദമംഗലൂർ പറഞ്ഞു.
കോയമ്പത്തൂരിൽ മുസ്ലീം തീവ്രവാദികൾ കഴുത്തറത്ത് കൊലപ്പെടുത്തിയ എച്ച് ഫാറൂഖിന്റെ പിതാവ് ഹമീദ്, സംവിധായകൻ അലി അക്ബർ, ജാമിതടീച്ചർ തുടങ്ങിയവർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.