കോഴിക്കോട് ; ദുരിതാശ്വാസ സാമഗ്രികളുമായി അബുദാബിയിൽ നിന്നുമെത്തിയ വിമാനം പാകിസ്ഥാനിൽ നിന്നാണെന്ന് വ്യാജ വാർത്ത നൽകിയ മലയാള മനോരമ ദിനപത്രത്തിന്റെ നടപടി ദുരുദ്ദേശപരമാണെന്ന് അബുദാബി യൂണിവേഴ്സൽ ഹോസ്പിറ്റൽ എം ഡി ,ഡോക്ടർ ഷബീർ നെല്ലിക്കോട്.
താനാണ് കേരളത്തിന് സഹായമായി അബുദാബിയിൽ നിന്നും സാമഗ്രികൾ എത്തിച്ചതെന്നും, അബുദാബിയിൽ നിന്നും വിമാനം ചാർട്ടർ ചെയ്താണ് താൻ ദുരിതാശ്വാസ സാമഗ്രികൾ അയച്ചതെന്നും ഡോക്ടർ ഷബീർ വ്യക്തമാക്കി.
പാകിസ്ഥാനിൽ നിന്നും പ്രളയക്കെടുതി നേരിടാൻ സഹായവുമായി എത്താനിരുന്ന വിമാനത്തിന് അനുമതി നൽകിയില്ലെന്ന പത്ര വാർത്ത വിവാദമായതിനെത്തുടർന്നാണ് വെളിപ്പെടുത്തൽ .
പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള മറ്റൊരു നീക്കം കൂടിയാണ് ഇതോടെ പൊളിഞ്ഞു വീഴുന്നത്
ദുരിതാശ്വാസ സാമഗ്രികളുമായി പാകിസ്ഥാനിൽ നിന്നും പുറപ്പെടാനിരുന്ന വിമാനത്തിന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി നൽകിയില്ലെന്നാണ് മലയാള മനോരമ വാർത്ത നൽകിയത് . ഡൽഹിയിൽ നടക്കേണ്ട സാങ്കേതിക നയ തന്ത്ര നടപടികളിൽ ആശയ കുഴപ്പം വന്നതിനാലാണ് പാക് വിമാനത്തിന് കേരളത്തിൽ എത്താൻ അനുമതി കിട്ടാതിരുന്നതെന്നും വാർത്തയിലുണ്ടായിരുന്നു.
എന്നാൽ അബുദാബിയിലെ യൂണിവേഴ്സൽ ഹോസ്പിറ്റൽ എം ഡി ഷബീർ നെല്ലിക്കോടാണ് ദുരിതാശ്വാസ സാമഗ്രികൾ കേരളത്തിലേക്ക് അയച്ചതെന്നും , കേന്ദ്ര സർക്കാരിൽ നിന്നും യാതൊരു തടസ്സങ്ങളും ഉണ്ടായില്ലെന്നും , അപേക്ഷ സമർപ്പിച്ച ഉടൻ തന്നെ അനുമതി ലഭിച്ചെന്നും റജബ് ലോജിസ്റ്റിക്സ് എം ഡി മുഹമ്മദ് സാദിഖ് വ്യക്തമാക്കിയിരുന്നു .
പാകിസ്ഥാനിൽ നിന്നുമുള്ള വിമാനത്തിന് അനുമതി നല്കിയില്ലെന്നുള്ള മനോരമ വാർത്ത തെറ്റിദ്ധാരണ പരത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പത്രവാർത്ത ദുരുദ്ദേശപരമാന്നെന്നു ബി ജെ പിയും കുറ്റപ്പെടുത്തി