വണ്ടിപ്പെരിയാർ: എസ്എഫ്ഐയുടെ റാഗിംഗിനെ തുടർന്ന് വിദ്യാർത്ഥിനി പഠനം നിർത്തി. വണ്ടിപ്പെരിയാർ ഗവൺമെന്റ് പോളിടെകിനിക്കിലാണ് സംഭവം. ജീവന് ഭീഷണിയായതിനെ തുടർന്നാണ് പഠനം നിർത്തിയതെന്ന് വിദ്യാർത്ഥിനിയുടെ പിതാവ് പ്രതികരിച്ചു. സംഭവത്തിൽ മൂന്ന് വിദ്യാർഥികൾക്കും വാർഡനുമെതിരെ കേസെടുത്തു.
ആലപ്പുഴ സ്വദേശിയായ പെൺകുട്ടിയ്ക്ക് കഴിഞ്ഞമാസം ആദ്യം സ്പോട്ട് അഡ്മിഷൻ ലഭിച്ചെങ്കിലും വെള്ളപ്പൊക്കത്തെ തുടർന്ന് പോളിടെകിനിക്കിലെത്താൻ കഴിഞ്ഞില്ല. ഈ മാസം ആദ്യം ഹോസ്റ്റലിലെത്തിയ പെൺകുട്ടിയെ എസ്എഫ്ഐ പ്രവർത്തകരും സീനിയർ വിദ്യാർത്ഥികളും ചേർന്ന് റാഗ് ചെയ്യുകയായിരുന്നു എന്നാണ് പരാതി.
എട്ട് പേർ ചേർന്ന് പെൺകുട്ടിയെ തൊഴിക്കുകയും കരണത്തടിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. അവശയായ പെൺകുട്ടിയെ വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കളെത്തിയാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്.
പിന്നീട് ആന്റി റാഗിംഗ് സെല്ലിന് മൊഴി നൽകാൻ എത്തിയപ്പോൾ എസ്എഫ്ഐ പ്രവർത്തകർ എത്തി ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിക്കുന്നു. മുറിയിൽ പൂട്ടിയിട്ട ഇവരെ പൊലീസെത്തിയാണ് രക്ഷപ്പെടുത്തിയത്. ഭീഷണിയെ തുടർന്ന് പൊലീസ് ഇവരെ കുട്ടിക്കാനം വരെ കൊണ്ടുവിടുകയായിരുന്നു.