ശബരിമല :മണ്ഡലകാലം ആരംഭിച്ച് നാലു ദിനം പിന്നിടുമ്പോഴും ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്.കഴിഞ്ഞ വർഷം ഇക്കാലയളവിൽ മല ചവിട്ടിയത് രണ്ടര ലക്ഷത്തിലേറെ പേരാണെങ്കിൽ ഇത്തവണ ഇതുവരെ മലയിലെത്തിയത് 75000 പേർ മാത്രമാണ്.
അനാവശ്യമായ പൊലീസ് നിയന്ത്രണങ്ങളാണ് അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരെയടക്കം ശബരിമലയിൽ എത്തുന്നതിൽ നിന്നും വിലക്കുന്നത്.മാത്രമല്ല രാത്രികാലങ്ങളിൽ വിരി വച്ചുറങ്ങുന്ന ഇടങ്ങളിൽ നിന്നു പോലും ഭക്തരെ പൊലീസ് ബലം പ്രയോഗിച്ച് ഇറക്കിവിടുകയാണ്.പൊലീസിന്റെ അതിക്രമം സഹിക്കാനാവുന്നതിലുമപ്പുറമാണെന്നാണ് ശബരിമലയിൽ എത്തിയ അയ്യപ്പന്മാരുടെ പ്രതികരണം.പലരുടെയും വാഹനങ്ങൾ തടയുന്നു,കൂട്ടമായി മല ചവിട്ടാൻ പാടില്ലെന്നും ,ശരണം വിളിക്കാൻ പാടില്ലെന്നും പറഞ്ഞ് നോട്ടീസ് നൽകുന്നു.
ആറുമണിക്കൂറിനുള്ളിൽ തിരികെ ഇറങ്ങണമെന്നും,മാദ്ധ്യമങ്ങളോട് സംസാരിച്ചാൽ അറസ്റ്റ് ചെയ്യുമെന്നും പറയുന്നു.ഇതൊക്കെ വ്രതം എടുത്ത് മല ചവിട്ടി സന്നിധാനത്ത് ദർശനം നടത്താൻ വരുന്ന ഭക്തർക്ക് താങ്ങാനാവുന്നതിലുമപ്പുറമാണെന്നാണ് പ്രതികരണം.
ശബരിമലയിൽ പോലീസ് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണത്തെ തുടർന്ന് 110 അംഗ ഇതര സംസ്ഥാന സംഘമാണ് ശബരിമലയിൽ ദർശനം നടത്താതെ ഇന്ന് മടങ്ങിയത്.സംഘത്തിൽ 31 കന്നി അയ്യപ്പൻമാരും 12 മാളികപ്പുറങ്ങളുമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം സന്നിധാനത്ത് നാമജപം നടത്തിയ അയ്യപ്പ ഭക്തരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ജാമ്യമില്ലാ വകുപ്പിൽപ്പെടുത്തി റിമാന്റും ചെയ്തു.ഇതും ശബരിമലയിലേക്ക് വരാനിരിക്കുന്ന അയ്യപ്പന്മാരെ ഭയപ്പെടുത്തി.