ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത് യുവകലാസാഹിതി അബുദാബി അവതരിപ്പിച്ച ‘ഭൂപടം മാറ്റിവരക്കുമ്പോൾ’ എന്ന നാടകമാണ് ഒൻപതാമത് ഭരത് മുരളി നാടകോത്സവത്തിന്റെ ആദ്യ ദിനം അരങ്ങേറിയത്. നാടകശാലകളും വായന ശാലകളും സാമൂഹിക ജീവിതത്തിലുണ്ടാക്കുന്ന സാംസ്കാരിക മുന്നേറ്റങ്ങളും അവയില്ലാതാവുമ്പോൾ സമൂഹത്തിന്റെ അവസ്ഥയുമാണ് നാടകത്തിലൂടെ വിശദമാക്കിയത്. ലളിതമായ അവതരണം പ്രേക്ഷകരോട് എളുപ്പം സംവദിക്കും വിധത്തിലായി. നാടകോത്സവത്തിന്റെ ഉദ്ഘാടനം ജെമിനി ഗ്രൂപ്പ് എം.ഡി ഗണേഷ് ബാബു നിർവ്വഹിച്ചു.ചടങ്ങിൽ സെന്റർ പ്രസിഡന്റ് എ.കെ.ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. നാടകോത്സവത്തിന്റെ വിധികർത്താക്കളായി എത്തിച്ചേർന്ന അനന്തകൃഷ്ണൻ, ശശിധരൻ നടുവിൽ എന്നിവരെ കലാവിഭാഗം സെക്രട്ടറി കണ്ണൻദാസ് സദസ്സിന് പരിചയപ്പെടുത്തി. ഇന്ത്യാ സോഷ്യൽ സെന്റർ പ്രസിഡന്റ് രമേഷ് പണിക്കർ, മലയാളി സമാജം പ്രസിഡന്റ് ടി.എ.നാസർ, ലോക കേരളസഭാംഗം കെ.ബി.മുരളി, അഹല്യ മെഡിക്കൽ ഗ്രൂപ്പ് സീനിയർ മാനേജർ സൂരജ് പ്രഭാകർ, എൻ.എം.സി ഗ്രൂപ്പ് പ്രതിനിധി രോഹിത് തുടങ്ങിയവർ സംസാരിച്ചു.നാടകോത്സവത്തിന്റെ രണ്ടാമത് നാടകം പ്രശാന്ത് നാരായൺ സംവിധാനം ചെയ്ത് ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ അവതരിപ്പിക്കുന്ന ‘നഖശിഖാന്തം’ വ്യാഴാഴ്ച്ച രാത്രി എട്ടരക്ക് അരങ്ങിലെത്തും.