തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുക്കും. അനുമതിയില്ലാതെ സ്രാവുകൾക്കൊപ്പം നീന്തുമ്പോഴെന്ന പേരിൽ പുസ്തകമെഴുതിയതിനാണ് കേസെടുക്കുന്നത്. ജേക്കബ്ബ് തോമസ് സർവീസ് ചട്ടം ലംഘിച്ചതായി നേരത്തേ അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഒദ്യോഗിക രഹസ്യങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയെന്നും സമിതി റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് ഡിജിപി ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
സർവ്വീസ് ചട്ടം ലംഘിച്ച് ആത്മകഥയെഴുതിയെന്ന പേരിൽ ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. വകുപ്പു തല നടപടിയെടുക്കാൻ ആഭ്യന്തര സെക്രട്ടറിക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. സർവീസിലിരിക്കെ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനും പുസ്തകമെഴുതുന്നതിനും മുൻകൂർ അനുമതി വാങ്ങണമെന്നാണ് ചട്ടം. ഇത് ലംഘിച്ചുവെന്ന പേരിലാണ് കേസ്.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ജേക്കബ് തോമസ് സ്വയം വിരമിക്കൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ സർക്കാർ ഇത് സ്വീകരിക്കാൻ തയ്യാറായില്ല. ചാലക്കുടിയിൽ ട്വന്റി-ട്വന്റി മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാനായിരുന്നു ജേക്കബ് തോമസിന്റെ തീരുമാനം. സർക്കാർ വിരമിക്കൽ അപേക്ഷ സ്വീകരിക്കാത്തതോടെ മത്സര രംഗത്തു നിന്ന് അദ്ദേഹം പിൻമാറുകയായിരുന്നു.