കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തെ കാത്തിരിക്കുന്നത് സമ്പൂര്‍ണ്ണ പരാജയമെന്ന് തെളിയിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങളാണ് ഇന്നലെ പുറത്തു വന്നിരിക്കുന്നത്. ഫലങ്ങളില്‍ ഭൂരിഭാഗവും പ്രവചിച്ചത് ഒരു സീറ്റു പോലും നേടാന്‍ ഇടതുപക്ഷത്തിനാവില്ലെന്നാണ്. കേരളത്തില്‍ രണ്ടക്കം കാണില്ലെന്നും ചില സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.
ഇന്ത്യാ ടുഡേയുടെ സര്‍വേയില്‍ ബിജെപിയും തൃണമൂലും മുഴുവന്‍ സീറ്റുകളും പങ്കിട്ടെടുക്കുമെന്നാണ് പറയുന്നത്. 42 സീറ്റുകളുള്ള ബംഗാളില്‍ ഇരുവരും 21 സീറ്റുകള്‍ വീതം നേടുമെന്നാണ് പ്രവചനം. ടുഡേയ്സ് ചാണക്യയുടെ സര്‍വേ പ്രകാരം തൃണമൂല്‍ 23 സീറ്റുകളും ബിജെപി 18 സീറ്റുകളും നേടുമെന്ന് പറയുന്നു. കോണ്‍ഗ്രസ് ഒരു സീറ്റ് നേടുമ്പോള്‍ സിപിഎമ്മിന് ഒരു സീറ്റ് പോലും കിട്ടില്ലെന്നാണ് വിലയിരുത്തല്‍.
സീ വോട്ടര്‍ സര്‍വേയിലും ഇടതിന് ഒരു സീറ്റുപോലും കിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ടൈംസ് നൗ പുറത്തു വിട്ട സര്‍വേ മാത്രമാണ് ഇടതുപക്ഷത്തിന് ആശ്വസിക്കാന്‍ വക നല്‍കുന്നത്. ബംഗാളില്‍ ഒരു സീറ്റ് കിട്ടിയേക്കുമെന്നാണ് ടൈംസ് നൗ പറയുന്നത്.
വാശിയേറിയ പോരാട്ടത്തിനാണ് ഇത്തവണ ബംഗാള്‍ സാക്ഷ്യം വഹിച്ചത്. ശക്തി തെളിയിക്കാന്‍ തൃണമൂലും കോട്ട തകര്‍ക്കാന്‍ ബിജെപിയും ശ്രമിക്കുമ്പോള്‍ സംസ്ഥാനത്ത് അപ്രസക്തരായത് ഇടതുപക്ഷമാണ്. ഇതോടെ ബംഗാളിലെ തെരഞ്ഞെടുപ്പ് ബിജെപി-തൃണമൂല്‍ പോരാട്ടം മാത്രമായി മാറി.
2014-ലെ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ 34, കോണ്‍ഗ്രസ് 4, ബിജെപി 2, സിപിഎം 2 എന്നിങ്ങനെയായിരുന്നു കക്ഷിനില.