ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന കഥകൾ പ്രദർശനശാലകളെ ആവേശം കൊള്ളിക്കുന്ന കാഴ്ചകൾ സിനിമയിൽ പുതിയതല്ല. ലഗാനും 1983 ഉം ഒക്കെ മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ സിനിമകളാണ്. എന്നാൽ സച്ചിന്‍ എന്ന ചിത്രം നിലകൊള്ളുന്നത് ഇതര ക്രിക്കറ്റ് സിനിമകൾ പരുവപ്പെടുത്തിയ പിച്ചിൽ അല്ല എന്നതാണ് ഈ ചിത്രത്തെ അവയിൽ നിന്നും വ്യത്യസ്തമായി അടയാളപ്പെടുത്തുന്നതും. സന്തോഷ് നായർ എന്ന സംവിധായകനും എസ്എൽ പുരം ജയസൂര്യ എന്ന തിരക്കഥാകൃത്തും തങ്ങളുടെ സച്ചിന് ബാറ്റും ബോളും കൊടുത്ത് ക്രീസിലേക്കിറക്കിയത് ഒരു പ്രണയ സാക്ഷാത്കാരത്തിനു വേണ്ടി കൂടിയാണ്.
മണിരത്നം എന്ന ഫഹദ് ഫാസിൽ ചിത്രത്തിനു ശേഷമാണ് സന്തോഷ് നായർ ഗ്രാമാന്തരീക്ഷത്തിൽ സച്ചിന്റെയും അഞ്ജലിയുടെയും പ്രണയകഥ പറയുന്നത്. ധ്യാൻ ശ്രീനിവാസനും അന്ന രാജനുമാണ് ഇരുവർക്കും വെള്ളിത്തിരയിൽ ജീവനേകിയത്. സച്ചിൻ തെണ്ടുൽക്കർ ആദ്യമായി സെഞ്ച്വറി അടിച്ച ദിവസമാണ് സർക്കാർ ഉദ്യോഗസ്ഥൻ വിശ്വനാഥന് (മണിയൻപിള്ള രാജു) ഒരു ആൺകുഞ്ഞ് പിറക്കുന്നത്. അതിനാൽ അവനെ അദ്ദേഹം സച്ചിൻ എന്നു വിളിച്ചു. അവനേക്കാൾ നാല് വയസ്സ് മൂപ്പുള്ള അഞ്ജലിയാണ് ആദ്യമായി അവന്റെ കൈകളിലേക്ക് ക്രിക്കറ്റ് ബാറ്റ് നൽകിയത്. വർഷങ്ങൾക്കിപ്പുറം ഇവർ പിന്നെയും കണ്ടുമുട്ടുമ്പോൾ ഇരുപത്തിരണ്ടുകാരനായ സച്ചിനും ഇരുപത്തിയാറുകാരിയായ അഞ്ജലിക്കും പരസ്പരം തിരിച്ചറിയാനാകുന്നില്ലെങ്കിലും അവർ പ്രണയബദ്ധരാകുന്നു. പിന്നീട് ഉണ്ടാകുന്ന ആരോഹണ അവരോഹണ വൈകാരിക തലങ്ങളിലൂടെയാണ് സിനിമ വികാസം പ്രാപിക്കുന്നത്.
അജുവർഗ്ഗീസിന്‍റെ ജെറി എന്ന ക്രിക്കറ്റ് ക്യാപ്റ്റനും ഹരീഷ് കണാരന്റെ പൂച്ച ഷൈജുവും ചേർന്ന് ഒരുക്കുന്ന ചിരിയുടെ രസതന്ത്രം വിജയം കണ്ടു. അപ്പാനി ശരത്തിന്റെ കുടിയൻ ജോസ് ആവർത്തനവിരസതയുടെ കല്ലുകടി ഇടയ്‌ക്കിടെ പ്രേക്ഷർക്ക് നൽകി. എന്നാൽ എതിർഭാഗം ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനും അഞ്ജലിയുടെ ജ്യേഷ്ഠനുമായ രമേശ് പിഷാരടിയുടെ ഷൈൻ മുൻവിധികളെ അന്വർത്ഥമാക്കി തീയേറ്ററിൽ പൊട്ടിച്ചിരി വിതച്ചു. അഞ്ജലിയുടെ അച്ഛൻ രാമചന്ദ്രൻ (രഞ്ജി പണിക്കർ) ഒരേസമയം ഗൗരവക്കാരനും അതേസമയം മക്കളെ സുഹൃത്തുക്കളായും കാണുന്ന ന്യൂജൻ അച്ഛൻമാരുടെ പ്രതീകമായി മാറി. സച്ചിന്റെ പാത്രസൃഷ്ടിയിലും പെരുമാറ്റത്തിലും ധ്യാൻ ശ്രീനിവാസനെ ചേർത്തുവയ്‌ക്കാൻ സംവിധായകൻ നടത്തിയ പരിശ്രമം ഏറെക്കുറേ വിജയിച്ചു.
ചിത്രത്തിന്റെ ആദ്യപകുതിയിൽ നായകന്റെയും കൂട്ടുകാരുടെയും വീട്ടുകാരുടെയും ജീവിത മുഹൂർത്തങ്ങളും സൗഹൃദനിമിഷങ്ങളും നായികാനായകന്മാരുടെ സമാഗമവും വികാസവും ഒക്കെയാണ് പറയുന്നത്. ഒരുവേള ചിത്രത്തിന്‍റെ രസച്ചരടിനെ അൽപ്പമെങ്കിലും പ്രതികൂലമായി ബാധിക്കാൻ കാരണമായി. പരത്തിയുള്ള ആദ്യപകുതിയിലെ ആഖ്യാനരീതി. എന്നാൽ രണ്ടാം പകുതി വളരെ ചടുലവും കാര്യമാത്രപ്രസക്തിയുള്ള ദൃശ്യങ്ങളാലും സമ്പന്നമായി. അപ്പോഴും അജുവിന്റെയും ഹരീഷ് കണാരന്റെയും രമേഷ് പിഷാരടിയുടെയും ഇടപെടലുകൾ പ്രേക്ഷകരെ പൊട്ടിച്ചിരിയുടെ അന്തരീക്ഷത്തിലാഴ്‌ത്തി. നീൽ ഡി കുഞ്ഞയുടെ ഛായാഗ്രാഹണമികവ് ഗ്രാമസൗന്ദര്യത്തിന്റെ അഴകൊത്ത ദൃശ്യങ്ങൾ പ്രേക്ഷകർക്ക് പകർന്നുനൽകി. അതിനായി സംവിധായകൻ തെരഞ്ഞെടുത്ത പശ്ചാത്തലങ്ങൾ മലയാളസിനിമയ്‌ക്ക് അത്ര പരിചിതമല്ലായിരുന്നു. പുനലൂരും പത്തനാപുരവും തെന്മലയും ഒക്കെ ദൃശ്യചാരുത ചോരാതെ നീലിന്‍റെ വ്യൂഫൈന്ററിലൂടെ പച്ചപ്പിന്റെ തുരുത്തുകളായി മാറി.
ഷാൻ റഹ്മാന്‍റെ സംഗീതം പ്രണയത്തിന്റെ വേലിയേറ്റത്തിന് ആക്കം കൂട്ടുന്നതാണ്. ഇടവഴികളിലും പച്ചമരത്തണലിലും മൈതാനത്തിലും ഒക്കെയായി സച്ചിനും അഞ്ജലിയും കണ്ടും മിണ്ടിയും അവരുടെ പ്രണയത്തെ ബൗണ്ടറികൾക്കപ്പുറത്തെത്തിക്കുന്നു ക്ലൈമാക്സിൽ. കുടുംബപ്രേക്ഷകരെ സച്ചിനും അഞ്ജലിയും അവരുടെ കൂട്ടൂകാരും വീട്ടുകാരും നിരാശരാക്കില്ലെന്ന് ഉറപ്പാണ്. ചിരിയുടെയും പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും ബൗണ്ടറികളില്ലാത്ത കാഴ്ചകളാണ് സച്ചിൻ എന്നു പറഞ്ഞുനിർത്താം.
[author title=”ഡോ. ജി കിഷോർ” image=”https://janamtv.com/wp-content/uploads/2019/07/kishore.jpg”]ചീഫ് സബ് എഡിറ്റർ, ജനം ടിവി[/author]