ന്യൂഡൽഹി : ഗുണനിലവാരമില്ലാത്ത ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ പൊലീസുകാരും സൈനികരും ഉപയോഗിച്ചിരുന്ന കാലം കഴിഞ്ഞു. ഇത് പുതിയ ഇന്ത്യയാണ്. ബി.ഐ.എസ് ( ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ് ) അനുസരിച്ച് ഇന്ത്യയിൽ നിർമ്മിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ഇന്ന് കയറ്റി അയക്കുന്നത് നൂറോളം രാജ്യങ്ങളിലേക്കാണ്. ഇതിൽ യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടുന്നു.
അമേരിക്ക , ബ്രിട്ടൻ , ജർമ്മനി എന്നീ രാജ്യങ്ങൾ മാത്രമാണ് സ്വന്തമായി നാഷണൽ സ്റ്റാൻഡേഡ് അനുസരിച്ച് ഇതുവരെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നിർമ്മിച്ചിരുന്നത്. 2018 ൽ പ്രധാനമന്ത്രിയുടെ ഓഫീസും നിതി ആയോഗും നൽകിയ നിർദ്ദേശം അനുസരിച്ചാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ് നടപ്പിൽ വരുത്തിയത്. ഇന്ത്യൻ സൈന്യത്തിന്റെ കാലങ്ങളായുള്ള ആവശ്യമായിരുന്നു ഇത്.
ഏറ്റവും അത്യാവശ്യമായിരുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾക്ക് വേണ്ടി സൈന്യം കാത്തിരുന്നത് നിരവധി വർഷങ്ങളാണ്. 2018 ലാണ് മേക്ക് ഇൻ ഇന്ത്യയിൽ ഉൾപ്പെടുത്തി സൈനികർക്ക് 1.86 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വാങ്ങാനുള്ള കരാറിൽ പ്രതിരോധ വകുപ്പ് ഒപ്പുവച്ചത്. ഈ ജാക്കറ്റുകൾ ഇതിനോടകം തന്നെ സൈന്യത്തിന് നൽകിത്തുടങ്ങിയിട്ടുണ്ട്. ഇനി ആവശ്യമായ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾക്ക് കരാർ ഒപ്പിടുന്നതും ബി.ഐ.എസ് സ്റ്റാൻഡേഡ് അനുസരിച്ചായിരിക്കും
സെക്കൻഡിൽ 700 മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ബുള്ളറ്റുകൾ തടയാൻ തക്ക ശേഷിയിലാണ് ഇന്ത്യൻ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. 360 ഡിഗ്രീ സുരക്ഷയാണ് നൽകുന്നത്. ഹാർഡ് സ്റ്റീൽ കൊണ്ട് നിർമ്മിച്ചിരിക്കുന്ന എകെ 47 ബുള്ളറ്റുകളിൽ നിന്നു പോലും സംരക്ഷണമൊരുക്കാൻ പാകത്തിലാണ് നിർമ്മാണം. ഭാരം കൃത്യമായി വികേന്ദ്രീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. വളരെ പെട്ടെന്ന് ധരിക്കാനും അഴിച്ചു മാറ്റാനും കഴിയുന്ന വിധത്തിലാണ് ജാക്കറ്റിന്റെ രൂപ കൽപ്പന.