ഇസ്ലാമാബാദ് : കശ്മീർ വിഷയത്തിൽ അത്യന്തം പ്രകോപനപരമായ പ്രസ്താവനകളുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കശ്മീർ വിഷയത്തിൽ ഇന്ത്യൻ മുസ്ലിങ്ങൾക്കൊപ്പം ലോക മുസ്ലിം ജനത ഇന്ത്യക്കെതിരെ തിരിയുമെന്ന് ഇമ്രാൻ ഖാൻ. പാക് അധീന കശ്മീരിൽ നടത്തിയ റാലിയിലാണ് ഇമ്രാൻ ഖാന്റെ പരാമർശം.
കശ്മീർ വിഷയത്തിൽ ജനങ്ങൾ ഇന്ത്യക്കെതിരെ തിരിയും. ഇന്ത്യയിലെ മുസ്ലിങ്ങൾ മാത്രമല്ല ഇന്ത്യക്കെതിരെ തിരിയുക. ലോകത്തെ 125 കോടി മുസ്ലിങ്ങൾ ഇന്ത്യ ചെയ്യുന്നത് കാണുന്നുണ്ട്.. അവരെല്ലാം ഒരുമിച്ച് ഇന്ത്യയെ എതിർക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ജമ്മു കശ്മീരിലെ അടിച്ചമർത്തൽ ജനങ്ങളെ തീവ്രവാദികളാക്കുമെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു.
തത്കാലം ഇന്ത്യൻ അതിർത്തിയിലേക്ക് യുവാക്കൾ പോകരുതെന്ന് ഇമ്രാൻ ആവശ്യപ്പെട്ടു. അന്താരാഷ്‌ട്ര നേതൃത്വങ്ങളുമായി വിഷയം സംസാരിക്കുന്നുണ്ട്. യുഎന്നിൽ പ്രശ്നം ഉന്നയിക്കാനുള്ള സമയം തരണമെന്നും ഇമ്രാൻ പ്രസംഗത്തിൽ വ്യക്തമാക്കി. പാക് അധീന കശ്മീരിൽ നിന്നും ചിലർ ഇന്ത്യൻ അതിർത്തിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത് പാക് പൊലീസ് തടഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം. പ്രധാനമന്ത്രി നരേന്ദ്രമോദി ഭീരുവാണെന്നും അതാണ് കശ്മീരിൽ ഇന്ത്യ അടിച്ചമർത്തൽ നടത്തുന്നതെന്നും ഖാൻ ആരോപിച്ചു.
കശ്മീർ വിഷയത്തിൽ എങ്ങും പിന്തുണയില്ലാത്ത അവസ്ഥയിലാണ് പാകിസ്ഥാൻ. വിഷയം ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് യു.എൻ മനുഷ്യാവകാശ കൗൺസിലും വ്യക്തമാക്കിയതോടെ വലിയ തിരിച്ചടിയാണ് പാകിസ്ഥാന് നേരിട്ടത്. ഇതേ തുടർന്നാണ് പ്രകോപനപരമായ പ്രസ്താവനകളുമായി ഇമ്രാൻ ഖാനും മറ്റ് മന്ത്രിമാരും രംഗത്തെത്തിയത്.