കോഴിക്കോട്: പൊന്നാമറ്റത്തെ തെളിവെടുപ്പിനിടയിൽ താൻ നടത്തിയ അരുംകൊലകൾ തുറന്ന് പറഞ്ഞ് ജോളി. കുറ്റസമ്മത മൊഴി ആവർത്തിച്ച ജോളി. കൊലപാതകങ്ങൾ നടത്തിയ രീതിയും വിശദീകരിച്ചു.
ഉറ്റവരും ഉടയവരുമായ ആറു ജീവനുകൾ നിർദാക്ഷണ്യം കവർന്നെടുത്ത ക്രൂരകൃത്യം എണ്ണി എണ്ണി വിവരിക്കുമ്പോൾ ഒരിക്കൽ പോലും ജോളിയുടെ കണ്ണ് നിറഞ്ഞില്ല. ഭർതൃ മാതാവ് അന്നമ്മയുടെ ജീവനെടുക്കാൻ രണ്ടു തവണയാണ് ശ്രമിച്ചത്. ഒടുവിൽ ആട്ടിൻസൂപ്പിൽ വിഷം കലർത്തി നൽകി അവരെ കൊണ്ട് തന്നെ കുടിപ്പിച്ച് ജീവനെടുത്തു. ഡൈനിംഗ് റൂമിൽ ഭക്ഷണത്തിൽ സയനൈഡ് നൽകിയാണ് ടോം തോമസിനെ കൊല്ലപ്പെടുത്തിയത്. ബെഡ് റൂമിൽ വെച്ച് സയനൈഡ് കലർത്തിയ ഭക്ഷണം നൽകിയാണ് സ്വന്തം ഭർത്താവ് റോയ് തോമസിന്റെ ജീവനെടുത്തത്. റോയിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച മാത്യു മഞ്ചാടിയിലിനെ മദ്യത്തിൽ സൈനേഡ് കലർത്തിയും കൊലപ്പെടുത്തി. മാത്യുവിനോടൊപ്പം ജോളിയും മദ്യപിക്കുമായിരുന്നു.
ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ വിഷം പുരട്ടിയ ഗുളിക കൊടുത്താണ് ഇല്ലാതെയാക്കിയത്. കൊലപാതകങ്ങൾ നടത്തിയത്തിന്റെയും ഓരോ സന്ദർഭങ്ങളും ജോളി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ തുറന്ന് പറഞ്ഞു. മൂന്ന് ഡയറികളും സയനൈഡ് കലക്കാൻ ഉപയോഗിച്ച ഡപ്പികളും ഏതാനും മെഡിക്കൽ ഉപകരണങ്ങളുമാണ് പൊന്നാമുറ്റത്തെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഇത് ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വിധേയമാക്കും. എന്നാൽ ഏറ്റവും സുപ്രധാന തെളിവായി കരുതിയ സയനൈഡ് കൊണ്ടുവന്ന കുപ്പി കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. അത് മാലിന്യ കുഴിയിൽ നിക്ഷേപിച്ചുവെന്നാണ് ജോളി ഉദ്യോഗസ്ഥരോട് പറഞ്ഞത്.