ആഢംബര ബോട്ടുകള്‍, വെള്ളത്തിനടിയിൽക്കൂടി പോകുന്ന ജെറ്റ് ബോട്ടുകൾ, പായ്ക്കപ്പലുകള്‍, ഹൗസ് ബോട്ടുകൾ തുടങ്ങിയവയും മീന്‍പിടിക്കാൻ ആവശ്യമായ നൂതന ഉപകരണങ്ങളുമാണ് അബുദാബി ഇന്റർനാഷണൽ ബോട്ട് ഷോയിൽ അവതരിപ്പിച്ചത്.മൂന്ന് ദിവസങ്ങളിലായി നടന്ന പ്രദർശനത്തിൽ നൂതന സാങ്കേതിക വിദ്യയും ആര്‍ഭാടവും സമന്വയിപിച്ച ബോട്ടുകൾ തന്നെയാണ് സന്ദർശകരെ ഏറ്റവുമധികം ആകർഷിച്ചത്. ദശലക്ഷക്കണക്കിന് ദിർഹം വിലപിടിപ്പുള്ള ഇവയുടെ നിർമ്മിതിയും ഉള്ളിലെ സജ്ജീകരണങ്ങളുമെല്ലാം കാണാനും മനസിലാക്കാനുമായി വിവിധ നാടുകളിൽ നിന്നുള്ളവരാണ് എത്തിയത്. ഇതിന് പുറമെ ലക്ഷങ്ങൾ വിലവരുന്ന ബാഗുകൾ, വാച്ചുകൾ, വസ്ത്രങ്ങൾ തുടങ്ങിയവയും ബോട്ടുകളുടെ എഞ്ചിനുകളും പ്രദർശിപ്പിച്ചിരുന്നു. അമേരിക്ക, ബ്രിട്ടൺ, ജര്‍മനി, ഓസ്ട്രേലിയ, ഇറ്റലി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്, ജപ്പാന്, കാനഡ തുടങ്ങി 25 രാജ്യങ്ങളിൽനിന്നുള്ള 284 ഓളം കമ്പനികളാണ് ബോട്ട് ഷോയുടെ ഭാഗമായത്. അബുദാബി വിഷന്‍ 2030ന്റെ ഭാഗമായി സംഘടിപ്പിച്ച ബോട്ട് ഷോയോടനുബന്ധിച്ച് ജലകായികമേളയും നടന്നു. സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് ചാരിറ്റബിള്‍ ട്രസ്റ്റ് ബോർഡ് ചെയർമാനും അബുദാബി സ്പോര്‍ട്സ് കൗണ്‍സിൽ ചെയർമാനുമായ ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിച്ചത്.
—