ന്യൂഡല്‍ഹി: അനധികൃതമായി ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിനും കൈവശം വെക്കുന്നതിനും ജീവപരന്ത്യം തടവ് ശിക്ഷ ഉറപ്പാക്കുന്ന ബില്ലിന് ലോകസഭയില്‍
അംഗീകാരം. ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഭേദഗതി ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചത്. വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളില്‍ വെടിവെപ്പ് നടത്തുകയോ, ജീവന് അപകടപ്പെടുത്തുകയോ, സുരക്ഷ അപകടത്തിലാക്കുകയോ ചെയ്യുന്നതിനെതിരെയാണ് ബില്‍ കൊണ്ടു വന്നത്.
ഇത് പ്രകാരം രണ്ട് വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ഈടാക്കാവുന്ന ശിക്ഷയാണ് ബില്ലില്‍ ഭേദഗതി ചെയ്തത്. പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായി എതിര്‍പ്പുകള്‍ മറികടന്നാണ് ബില്‍ ലോകസഭയില്‍ പാസാക്കിയത്. മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ഒടുവിലാണ് ബില്‍ പാസാക്കിയത്.
തോക്കുകള്‍, വെടികോപ്പുകള്‍ എന്നിവ ആവശ്യമുള്ള കായിക താരങ്ങളെ ബില്ലില്‍ പ്രത്യേക പദവി നല്‍കിയിട്ടുണ്ട്. പരമാവധി രണ്ടു തോക്കുകള്‍ കൈവശം വെക്കുന്നതിനുള്ള അനുവാദം ഇവര്‍ക്ക് നല്‍കുമെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഭേദഗതി നിലവില്‍ വരുന്നതോടെ മൂന്നു തോക്കുകള്‍ കൈവശമുള്ളവര്‍ 90 ദിവസത്തിനുള്ളില്‍ ഒരെണ്ണം ഡി-ലൈസന്‍സ് ചെയ്യണം.
തോക്ക് അംഗീകൃത തോക്ക് അധികാരകളെയോ, ഡീലര്‍മാരെയോ തിരിച്ചേല്‍പ്പിക്കണമെന്നും ബില്ലില്‍ പറയുന്നു. ആറു പതിറ്റാണ്ട് പഴക്കമുള്ള നിയമത്തില്‍ നിരവധി പൊരുത്തക്കേടുകള്‍ ഉണ്ടെന്നും കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പോലീസില്‍ നിന്നോ, പ്രതിരോധ സേനയില്‍ നിന്നോ ആയുധങ്ങളോ, വെടിക്കോപ്പുകളോ കൊള്ളയടിക്കുന്നവര്‍ക്ക് ജീവപര്യന്ത ശിക്ഷ ലഭിക്കുമെന്ന് അമിത് ഷാ പറഞ്ഞു. അതേസമയം, നിയമ വിരുദ്ധമായി ആയുധം കൈയ്യില്‍ വെക്കുക, നിരോധിച്ച ആയുധങ്ങള്‍ നിര്‍മ്മിക്കുക എന്നിവയില്‍ ശിക്ഷ വര്‍ദ്ധിക്കുമെന്നും ബില്ലില്‍ പറയുന്നു.
ബില്‍ അനുസരിച്ച് 1959-ലെ ആയുധ നിയമത്തിലെ സെക്ഷന്‍25(1AA) ഭേദഗതി ചെയ്യുന്നതിനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ജീവപര്യന്തം 14 വര്‍ഷം മുതല്‍ വ്യക്തിയുടെ ജീവിതകാലം മുഴുവന്‍ ജയില്‍ ശിക്ഷയാണെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. നിര്‍മ്മാണം, വില്‍പ്പന, നന്നാക്കല്‍, എന്നിവയ്ക്ക് കടുത്ത ശിക്ഷ നല്‍കും. ഏറ്റവും കുറഞ്ഞ തടവ് ശിക്ഷ 14 വര്‍ഷമായിരിക്കും.
ഇന്ത്യയില്‍ 35 ലക്ഷം പേര്‍ക്കാണ് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സുള്ളത്. ഉത്തര്‍ പ്രദേശില്‍ 13 ലക്ഷം, ജമ്മു കശ്മീരില്‍ 3.7 ലക്ഷം പഞ്ചാബില്‍ 3.6 ലക്ഷം പേര്‍ക്കാണ് ലൈസന്‍സ് ഉള്ളത്. ഇതില്‍ ഭൂരിഭാഗവും വ്യക്തിഗത സുരക്ഷയുടെ പേരിലാണ് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കിയത്.