ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ ഇന്ന് പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും. പ്രതികളുടെ ശിക്ഷ വേഗത്തില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയയുടെ അമ്മ സമര്‍പ്പിച്ച
ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുക. സുരക്ഷാ പ്രശ്‌നങ്ങള്‍, ജീവനു ഭീഷണി എന്നിവ നിലനില്‍ക്കുന്നതിനാല്‍ പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം. വാദം രാവിലെ പത്ത് മണിക്ക് ആരംഭിക്കും.
വധശിക്ഷ വിധിക്കെതിരെ നിര്‍ഭയ കേസിലെ പ്രതി അക്ഷയകുമാര്‍ സിങ് നല്‍കിയ പുന: പരിശോധന ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. കൂട്ട മാനഭംഗം നടന്ന് ഏഴു വര്‍ഷമാകുന്ന ഡിസംബര്‍ 16-ന് പ്രതികളെ തൂക്കിലേറ്റുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അക്ഷയ് കുമാര്‍ കോടതിയെ സമീപിച്ചത്. മറ്റ് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ നേരത്തെ തള്ളിയിരുന്നു.
അതേസമയം, പ്രതികളെ തൂക്കിലേറ്റാനുള്ള മരണ വാറണ്ട് ഉടന്‍ പാട്യാല ഹൗസ് കോടതി പുറപ്പെടുവിക്കുമെന്നാണ് സൂചന. ആരാച്ചാരെ വിട്ടു നല്‍കാന്‍ ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചിരുന്നു. രണ്ട് ആരാച്ചാരന്മാരെ വിട്ടു നല്‍കണമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ അയച്ച കത്തില്‍ നല്‍കിയ മറുപടിയിലാണ് യുപി ജയില്‍ ഡിജിപി ഇക്കാര്യം അറിയിച്ചത്.
2012 ഡിസംബര്‍ 16-നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്. രാംസിങ്, മുകേഷ് സിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് കേസിലെ പ്രതികള്‍. വിചാരണ കാലയളവില്‍ രാംസിങ് ആത്മഹത്യ ചെയ്തിരുന്നു. പ്രായ പൂര്‍ത്തിയാകാത്ത പ്രതി 2015-ല്‍ മോചിതനായി.















