ന്യൂഡൽഹി : അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ ആക്രമണം നടത്താൻ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ നീക്കം . ഇതു സംബന്ധിച്ച ജയ്ഷെ മുഹമ്മദ് മേധാവി മൗലാന മസൂദ് അസ്ഹറിന്റെ ടെലിഗ്രാം സന്ദേശങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചു . ആശയവിനിമയത്തിനായി ജയ്ഷെ മുഹമ്മദും , മറ്റ് ഭീകര സംഘടനകളും ടെലിഗ്രാമാണ് ഉപയോഗിക്കുന്നത് .
ജയ്ഷെ മുഹമ്മദിന്റെ നീക്കങ്ങളെ കുറിച്ച് ഇന്റലിജൻസ് ഏജൻസി മറ്റ് സുരക്ഷാ വിഭാഗങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . കൂടാതെ അയോദ്ധ്യയിലും നഗരത്തിലെ മറ്റ് പ്രധാന സ്ഥലങ്ങളിലും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എന്ന പേരിൽ നടക്കുന്ന കലാപങ്ങളുടെ മറ പിടിച്ചാകും ജയ്ഷെ മുഹമ്മദിന്റെ ആക്രമണങ്ങളെന്നും സൂചനയുണ്ട് . അയോദ്ധ്യ സംബന്ധിച്ച വിധി വരുന്നതിനു മുൻപ് അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുവദിക്കില്ലെന്ന ഭീഷണിയുമായി ജയ്ഷെ മുഹമ്മദ് രംഗത്തെത്തിയിരുന്നു .
രാമക്ഷേത്രം നിർമ്മിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ ഏതു അക്രമത്തിലൂടെയും തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച ജയ്ഷെ മുഹമ്മദ് തലവൻ മൗലാന തൽഹ സിയാഫ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തങ്ങളുടെ ഒന്നാം നമ്പർ ശത്രുവെന്നും പ്രസ്താവിച്ചിരുന്നു .
മൗലാന മസൂദ് അസ്ഹറിന്റെ സഹോദരനാണ് സിയാഫ്.ജമ്മു കശ്മീരിൽ നടന്ന മിക്ക ഭീകര ആക്രമണങ്ങൾക്ക് പിന്നിലും,പത്താൻ കോട്ട് , പുൽവാമ ഭീകരാക്രമണത്തിനു പിന്നിലും ജയ്ഷെ മുഹമ്മദാണെന്ന് തെളിഞ്ഞിരുന്നു















