ഇത്തിഹാദ് റയിൽവേയുടെ വസ്തുക്കൾ കേടു വരുത്തുന്നവർക്ക് ജീവപര്യന്തം തടവും 50 ലക്ഷം ദിർഹം വരെ പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യുന്ന കരടു നിയമത്തിന് യു.എ.ഇ ഫെഡറൽ നാഷണൽ കൗൺസിൽ അംഗീകാരം നൽകി.മോഷണം, സേവനം തടസ്സപ്പെടുത്തൽ, ട്രെയിനിന്റെ ഭാഗങ്ങൾ അപഹരിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് വൻശിക്ഷയുണ്ടാകും. നിർമാണം, നിയന്ത്രണം, നടത്തിപ്പ്, വികസനം തുടങ്ങിയ കാര്യങ്ങൾ വിശദമായി പ്രതിപാദിക്കുന്നതാണ് കരടുബിൽ. ഇതേസമയം ഏറ്റെടുത്ത ഭൂമിയുടെ അവകാശികൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്ന വകുപ്പ് ചേർത്താണ് അംഗീകാരം നൽകിയത്.പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഒപ്പുവയ്ക്കുന്നതോടെ ഇതു നിയമമാവും.
റെയിൽവേയുടെ വാഹനങ്ങളോ സാധന സാമഗ്രികളോ അപഹരിക്കൽ, സേവനം തിരിച്ചുവിടാനായി വ്യക്തിയെയോ ഒന്നിലധികം പേരെയോ ഉപദ്രവിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ജീവപര്യന്തം വരെ തടവാണ് കരടു നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്.റെയിൽവേയുടെ സ്വത്തിനും സുരക്ഷയ്ക്കും വിഘാതം വരുത്തുന്നവർക്ക് തടവും 1 ലക്ഷം മുതൽ 50 ലക്ഷം വരെ പിഴയുണ്ടാകും. മനഃപൂർവം റെയിൽവേയുടെ പ്രവർത്തനം അട്ടിമറിക്കുക, തടസപ്പെടുത്തുക, നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 7 വർഷത്തിൽ കുറയാത്ത തടവും പിഴയുമുണ്ടായിരിക്കും. നഷ്ടം ണക്കാക്കിയായിരിക്കും ശിക്ഷയുടെ തോത് നിശ്ചയിക്കുക. അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെ വാഹനങ്ങളും ജനങ്ങളും റെയിൽവേയ്ക്ക് കുറുകെ കടക്കുന്നതും മൃഗങ്ങളെ കടത്തിവിടുന്നതും കുറ്റകരമാണ്.