കൊച്ചി: സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കണം എന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജിയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് വിശദീകരണം നല്‍കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സ്വവര്‍ഗ ദമ്പതികളായ നികേഷും സോനുവുമാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്.
വിവേചനത്തിനും ഭരണഘടന പ്രകാരം ഉറപ്പുനല്‍കുന്ന മൗലികാവകാശ ലംഘനത്തിനും സ്വവര്‍ഗ വിവാഹം കാരണമാകുന്നു എന്ന് ഹരജിയില്‍ പറയുന്നു. ഹര്‍ജിയില്‍ രണ്ടാഴ്‌ച്ചക്കകം വിശദീകരണം നല്‍കാനാണ് കേന്ദ്രത്തോടും സംസ്ഥാന സര്‍ക്കാരിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് അനു ശിവരാമന്‍ ആണ് ഹരജി പരിഗണിച്ചത്.
1954ലെ സ്പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ച് സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തിന് മാത്രമേ സാധുതയുള്ളൂ. ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹത്തിന്റെ സാധുത നിശ്ചയിക്കുന്ന സ്പെഷ്യല്‍ മാരേജ് ആക്ടിലെ നാലാം വകുപ്പ് എടുത്ത് കളയണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഇതിനു പുറമേ വരനും വധുവും തമ്മിലായിരിക്കണം വിവാഹമെന്ന് വ്യവസ്ഥ ചെയ്യുന്ന രണ്ട്, മൂന്ന്, നാല് ഷെഡ്യൂളുകളും ഒഴിവാക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ സ്വവര്‍ഗ വിവാഹത്തിന് തടസ്സമാകുന്ന സ്പെഷ്യല്‍ മാരേജ് ആക്ടിലെ വകുപ്പുകള്‍ സ്വാഭാവിക നീതിയുടെ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണ്. മതാചാരപ്രകാരം വിവാഹം നടത്തിയെങ്കിലും സ്വവര്‍ഗ വിവാഹമായതിനാല്‍ സാക്ഷ്യപത്രം ലഭിച്ചില്ലെന്നും ഇവരുടെ ഹരജിയില്‍ പറയുന്നു.
സ്വവര്‍ഗ ബന്ധം നിയമപരമാണെങ്കിലും വിവാഹം, അനന്തരാവകാശം അല്ലെങ്കില്‍ ദത്തെടുക്കല്‍ തുടങ്ങിയ പൗരാവകാശങ്ങള്‍ ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് നിയമം ഉറപ്പുനല്‍കുന്നില്ല .1954 ലെ പ്രത്യേക വിവാഹ നിയമത്തിലെ ചില വ്യവസ്ഥകള്‍ 35 കാരനായ നികേഷ് പുഷ്‌കരനും 31 കാരനായ സോനു എംഎസും തമ്മിലുള്ള വിവാഹത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ടെന്നും വിവാഹം നിയമവിധേയമാക്കണമെന്നും ഹർജിക്കാര്‍ ആവശ്യപ്പെടുന്നു.
വിവാഹത്തിന് അംഗീകാരം ലഭിക്കാത്തത് സമത്വത്തിനുള്ള മൗലികാവകാശം, നിയമത്തിന് മുന്നില്‍ തുല്യ സംരക്ഷണം, ജീവിക്കാനുള്ള സ്വാതന്ത്ര്യം എന്നീ അവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയില്‍ വ്യക്തമാക്കുന്നു.പരസ്പരം തങ്ങളോടുള്ള സ്‌നേഹം വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് പരസ്യമായി ഞങ്ങള്‍ അപമാനിക്കപ്പെട്ടുവെന്നും ഹർജിക്കാര്‍ കോടതിമുന്‍പാകെ ബോധിപ്പിച്ചു.അമേരിക്കയും യുണൈറ്റഡ് കിംഗ്ഡവും ഉള്‍പ്പെടെ 28 രാജ്യങ്ങളില്‍ സ്വവര്‍ഗ വിവാഹം നിയമപരമാണെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കൊച്ചി നിവാസികളായ നികേഷും ഐടി പ്രൊഫഷണലായ സോനുവും 2018 മെയ് മാസത്തില്‍ ആണ് പരസ്പരം പരിചയപ്പെട്ട് പ്രണയത്തിലാകുന്നത്.2018 ജൂലൈ 5 ന് ഗുരുവായൂര്‍ ക്ഷേത്രത്തിന് പുറത്ത് നടന്ന ഒരു രഹസ്യ ചടങ്ങില്‍ അവര്‍ വിവാഹിതരാവുകയും ചെയ്തു.