ന്യൂഡൽഹി : ആയുധ കച്ചവട രംഗത്ത് മികച്ച നേട്ടവുമായി ഇന്ത്യ. പോളണ്ടിനേയും റഷ്യയേയും പിന്തള്ളി 40 മില്യൻ അമേരിക്കൻ ഡോളറിന്റെ റഡാർ കരാർ ഇന്ത്യയ്‌ക്ക് നൽകി അർമീനിയ . തദ്ദേശീയമായി നിർമ്മിച്ച സ്വാതി റഡാർ ആണ് ഇന്ത്യക്ക് ആയുധ വിപണന രംഗത്ത് മേൽക്കൈ നൽകിയത്. പീരങ്കി , റോക്കറ്റ് ആക്രമണങ്ങളുടെ ഉറവിടം കണ്ടെത്താൻ സഹായിക്കുന്ന റഡാർ ആണ് സ്വാതി. ഡി.ആർ.ഡി.ഒ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത റഡാർ വ്യാവസായികമായി നിർമ്മിക്കുന്നത് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ആണ്.
ആർട്ടിലറി വെടിവെപ്പ് എവിടെനിന്നാണെന്നും റോക്കറ്റ് ലോഞ്ചറുകൾ എവിടെയാണെന്നും കൃത്യമായി കണ്ടെത്താൻ സ്വാതിക്ക് കഴിയും. പോളണ്ടിലേയും റഷ്യയിലേയും ആയുധക്കമ്പനികളായിരുന്നു ഇന്ത്യക്കൊപ്പം കച്ചവടത്തിൽ മത്സരിക്കാനെത്തിയത്. അർമീനിയൻ സൈന്യം നടത്തിയ സമഗ്രമായ പരീക്ഷണത്തിൽ ഇന്ത്യയുടെ സ്വാതി വിജയം നേടുകയായിരുന്നു. അൻപത് കിലോമീറ്ററിനുള്ളിലുള്ള റോക്കറ്റ്, ഷെൽ ലോഞ്ചറുകളെ കൃത്യമായി കണ്ടെത്തുന്ന നാല് സ്വാതി റഡാറുകൾക്കാണ് അർമീനിയ കരാർ നൽകിയിരിക്കുന്നത്.
വിവിധ സ്ഥലങ്ങളിൽ നിന്ന് വിക്ഷേപണം നടത്തുന്ന വിവിധ ആയുധ ലോഞ്ചറുകളെ ഒരേ സമയം കണ്ടെത്താൻ ഈ റഡാറിന് കഴിയും. പാകിസ്താൻ ആക്രമണങ്ങൾ കണ്ടെത്താൻ അതിർത്തിയിൽ ഇന്ത്യ വിന്യസിച്ചിരിക്കുന്നതും ഇതേ റഡാറാണ്. അർമീനിയയുടെ കരാർ നേടിയെടുക്കാൻ കഴിഞ്ഞതിലൂടെ വലിയ ആയുധക്കയറ്റുമതിക്കാണ് ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച 35,000 കോടിയുടെ ആയുധക്കരാർ ലക്ഷ്യമാക്കി തെക്ക് കിഴക്കൻ , ലാറ്റിൻ അമേരിക്കൻ , അറബ് രാജ്യങ്ങൾക്ക് ആയുധങ്ങൾ വിൽക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രാരംഭ ചർച്ചകൾ നടക്കുന്നുണ്ട്. സ്വാതി കരാർ ഈ ചർച്ചകൾക്ക് വലിയ മുന്നേറ്റം നൽകുമെന്നാണ് പ്രതിരോധ വൃത്തങ്ങൾ നൽകുന്ന സൂചന.















