തൊടുപുഴ: ഭക്ഷണം കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയുമായി തൊടുപുഴയിലെ വിവിധ ഭാഷാ തൊഴിലാളികൾ രംഗത്ത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത് പോലെ നഗരസഭയോ മുതലാളിമാരോ ഭക്ഷണം നൽകുന്നില്ലെന്നാണ് ഇവരുടെ പരാതി. എന്നാൽ വിവിധ ഭാഷാ തൊഴിലാളികൾക്ക് ഭക്ഷണം നൽകാൻ ഫണ്ടില്ലെന്നാണ് നഗരസഭ വിശദീകരിക്കുന്നത്.
ഭക്ഷണം ആവശ്യപ്പെട്ട് വിളിക്കുമ്പോൾ മുതലാളി ഭീഷണിപ്പെടുത്തുകയാണെന്നും ചിലർ ഫോൺ എടുക്കില്ലെന്നുമാണ് തൊഴിലാളികൾ പറയുന്നത്. ലോക്ക് ഡൗണിൽ കുടുങ്ങിയ തൊഴിലാളികൾക്ക് കോൺട്രാക്ടറും വീട്ടുടമയും ചേർന്ന് ഭക്ഷണം നൽകണമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ സർക്കാർ ഇതുവരെ ഫണ്ട് അനുവദിച്ചില്ലെന്നും കമ്മ്യൂണിറ്റി കിച്ചൻ നടത്താൻ തന്നെ പണമില്ലെന്നും നഗരസഭ അധികൃതർ പറയുന്നു.
ഭക്ഷണം ലഭിക്കുന്നില്ലെന്നും തിരിച്ച് നാട്ടിൽ പോകണമെന്നും ആവശ്യം ഉന്നയിച്ച് പായിപ്പാടും പെരുമ്പാവൂരും വിവിധഭാഷാ തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് ആയിരത്തിൽ അധികം വരുന്ന തൊഴിലാളികളാണ് പായിപ്പാട്ട് തെരുവിൽ പ്രതിഷേധിച്ചത്. ഭക്ഷണവും വെള്ളവും കിട്ടാനില്ലെന്ന പരാതിയുമായാണ് ഇവർ റോഡ് ഉപരോധിച്ചിരുന്നത്. നാട്ടിലേക്ക് മടങ്ങി പോകാൻ സാഹചര്യം ഒരുക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.