ന്യൂഡല്‍ഹി: കൊറോണ ലോക്ഡൗണ്‍ മൂലം ഒരു കര്‍ഷകനും ബുദ്ധിമുട്ടുണ്ടാവില്ലെന്നും മുഴവന്‍ ഉല്‍പ്പന്നങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്തുമെന്നും കേന്ദ്രസര്‍ക്കാര്‍. കര്‍ഷകരുടെ ഒരു ധാന്യമണി പോലും നഷ്ടമാകാത്തവിധം ഏറ്റെടുക്കുമെന്നാണ് കേന്ദ്ര കാര്‍ഷിക മന്ത്രാലയം അറിയിച്ചത്. മന്ത്രാലയത്തിനായി കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമറാണ് ഉറപ്പു നല്‍കിയത്. ഏപ്രില്‍ മാസം 15 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ ഗോതമ്പ് ശേഖരണം പൂര്‍ത്തിയാക്കണമെന്നാണ് തീരുമാനം.
വളരെ വേഗം ധാന്യങ്ങളുടെ ശേഖരണം പൂര്‍ത്തിയാക്കാനായി കൂടുതല്‍ സംഭരണ കേന്ദ്രങ്ങളാരംഭിക്കുന്ന നടപടി വേഗത്തിലാക്കിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ഉല്‍പ്പന്ന ശേഖരണം നടത്തുക. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി നിലവിലെ കൃഷിചെയ്ത എല്ലാ ഉല്‍പ്പന്നങ്ങളും ശേഖരിക്കും.
13 സംസ്ഥാനങ്ങളിലെ കണക്കുകളാണ് നിലവില്‍ കൃഷിവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ ധാന്യങ്ങളും എണ്ണക്കുരുവും ഉള്‍പ്പെടും. നാഫെഡിന്റെ കണക്കിൽ നിലവില്‍ 1,07,814 മെട്രിക് ടണ്‍ ധാന്യങ്ങളും 1600 മെട്രിക് ടണ്‍ എണ്ണക്കുരുവും ശേഖരിച്ചു കഴിഞ്ഞു. ശേഖരണത്തിലൂടെ കര്‍ഷകര്‍ക്ക് 528 കോടി രൂപയാണ് ലഭിക്കുക. ആകെ 75,984 കർഷകർക്കാണ് റാബി വിളകളിലൂടെയുള്ള ഗുണം ലഭിക്കുക. ഈ കാലഘട്ടത്തില്‍ രാജ്യത്തെ 7.77 കോടി കര്‍ഷകര്‍ക്ക് 2000 രൂപ വീതം കേന്ദ്രകാര്‍ഷിക സമാശ്വാസ സഹായം നല്‍കിയതായും തോമര്‍ ചൂണ്ടിക്കാട്ടി.