അമൃതസര്‍ : രാജ്യം ഇന്ന് ജാലിയന്‍വാലാ ബാഗ് കൂട്ടക്കുരുതിയുടെ വേദന നിറഞ്ഞ 101-ാം വാര്‍ഷികം ആചരിക്കുന്നു. 1919 ഏപ്രില്‍ 13 നായിരുന്നു ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കൊടുംക്രൂരത അരങ്ങേറിയത്.
ലോകചരിത്രത്തിലെ കൊളനി ഭരണത്തിന്‍ കീഴില്‍ ഒരു രാജ്യത്തു നടന്ന ഏറ്റവും നിന്ദ്യമായ നടപടിയായാണ് ജാലിയന്‍വാലാ ബാഗ് അതിക്രമത്തെ വിശേഷിപ്പിക്കുന്നത്. അന്നത്തെ പഞ്ചാബിലെ ലഫ്. ഗവര്‍ണര്‍ മൈക്കിള്‍ ഒ ഡയറും കേണല്‍ റെജിനാള്‍ഡ് ഡയറും ചേര്‍ന്നാണ് നിരായുധരായ ജനങ്ങളെ വെടിവച്ചിട്ടത്. റൗലറ്റ് നിയമത്തിനെതിരെയുള്ള ഭാരതമൊട്ടുക്കുള്ള പ്രതിഷേധ കാലഘട്ടത്തിലാണ് കൂട്ടക്കൊല നടന്നത്.
ഏപ്രില്‍ 6ന് ഭാരതമൊട്ടാകെ സ്വാന്ത്രസമരസേനാനികള്‍ ബന്ദ് നടത്തിയതും തുടര്‍ന്ന ബ്രിട്ടീഷ് ധനകാര്യസ്ഥപാനങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്തു. മൂന്ന് മാനേജര്‍മാര്‍ പഞ്ചാബില്‍ കൊലചെയ്യപ്പെട്ടതും അതേ സമയത്തായിരുന്നു. പത്താം തീയതി അമൃതസറില്‍ ഒരു ബ്രിട്ടീഷ് മിഷണറിയെ പ്രദേശവാസികള്‍ തല്ലിയതോടെയാണ് ഡയറിന് ശത്രുത കൂടിയത്.
പ്രാര്‍ത്ഥനാ സഭക്കായി ഒത്തുകൂടിയവരെ ബ്രിട്ടീഷ് പട്ടാളം വളഞ്ഞു. പ്രതിഷേധ പരിപാടിയുടെ യാതൊരു സ്വഭാവവുമില്ലാത്ത ഒരു യോഗമാണ് നടന്നുകൊണ്ടിരുന്നത്. എന്നാല്‍ ശാന്തമായി പിരിഞ്ഞുപോകാനുള്ള സമയം പോലും നല്‍കാതെയാണ് ഡയറിന്റെ ലോകത്തെ ഞെട്ടിച്ച വെടിവയ്‌ക്കാനുള്ള ആജ്ഞ ഉണ്ടായത്. ഒരു മുറിക്കുള്ളിലെന്നപോലെ ഒരു വാതില്‍ മാത്രമുള്ള ആ പൊതുഉദ്യാനത്തിലിട്ട് എല്ലാവരേയും വെടിവെക്കുകയായിരുന്നു. വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടു. നിസ്സഹായരായ ജനങ്ങളിൽ പലരും മൈതാനത്തിലെ കിണറ്റിൽ വീണ് മരിച്ചു.
സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. ബ്രിട്ടീഷുകാർ നൽകിയ ബഹുമതികൾ മഹാത്മാഗാന്ധിയും രവീന്ദ്ര നാഥ ടാഗോറും ഉപേക്ഷിച്ചു. 21 വർഷങ്ങൾ കാത്തിരുന്ന് ഉദ്ധം സിംഗെന്ന ധീര ദേശാഭിമാനി ലണ്ടനിൽ വച്ച് മൈക്കിൾ ഓഡയറിന്റെ കഥ കഴിച്ചത് ജാലിയൻ വാലാബാഗുമായി ബന്ധപ്പെട്ട തിളങ്ങുന്ന അദ്ധ്യായമായി.