മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്പിന്‍ വസന്തമായിരുന്ന 1960 മുതല്‍ 70 വരെയുള്ള കാലഘട്ടത്തിലെ അച്ചടക്കത്തിന്റെ പര്യായം എന്ന് പേരുകിട്ടിയ ഒരേയൊരു താരത്തിന് ഇന്ന് 75 വയസ്സു തികഞ്ഞു. നായകനായും പിന്നീട് ദീര്‍ഘകാലം അന്താരാഷ്‌ട്ര ക്രിക്കറ്റിലെ അമ്പയറായും പേരെടുത്ത ശ്രീനിവാസരാഘവന്‍ വെങ്കിട്ടരാഘവനാണ് ആ ഉജ്ജ്വല വ്യക്തിത്വം.
ഇന്ത്യയുടെ സ്പിന്‍ ത്രയങ്ങള്‍ക്കൊപ്പം ഒരു സമയത്തെ നിര്‍ണ്ണായക സാന്നിദ്ധ്യമായിരുന്നു വെങ്കിട്ടരാഘവന്‍. ഭഗവത് ചന്ദ്രശേഖര്‍, ഈരപ്പള്ളി പ്രസന്ന, ബിഷാന്‍ സിംഗ് ബേദി എന്നിവരുടെ വിരല്‍തുമ്പില്‍ ലോകക്രിക്കറ്റ് വട്ടം കറങ്ങിയകാലത്താണ് വെങ്കിട്ടരാഘവന്‍ ഉപനായകനായി ടീമിനെ നയിച്ചത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്‌ത്തിയാണ് ഓഫ് സ്പിന്നര്‍ വെങ്കിട്ടരാഘവന്‍ അവിഭാജ്യഘടകമായത്.1971ല്‍ കരുത്തരായ വെസ്റ്റിന്‍ഡീസിനെ അവരുടെ മണ്ണില്‍ തകര്‍ത്തതില്‍ വെങ്കിട്ടരാഘവനും പങ്കുവഹിച്ചു. ആ പരമ്പരയില്‍ 29 വിക്കറ്റുകള്‍ സ്വന്തം പേരിലാക്കിയാണ് വെങ്കിട്ടരാഘവന്‍ കരീബിയന്‍ മണ്ണില്‍ നിന്നും മടങ്ങിയത്.
ക്രിക്കറ്റ് താരമായും അമ്പയര്‍ എന്ന നിലയിലും 50 ടെസ്റ്റുകളുടെ ഭാഗമാകാന്‍ സാധിച്ച ഏക അന്താരാഷ്‌ട്ര ക്രിക്കറ്റര്‍ വെങ്കിട്ടരാഘവന്‍ മാത്രമാണ്. ആകെ 57 ടെസ്റ്റുകള്‍ കളിച്ച് 156 വിക്കറ്റുകള്‍ നേടിയ വെങ്കിട്ട് ആകെ 15 ഏകദിനങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളു. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ 341 മത്സരങ്ങളിലായി 1390 വിക്കറ്റുകളും വാരിക്കൂട്ടിയാണ് വെങ്കിട്ടരാഘവന്‍ ക്രിക്കറ്റിലെ അമ്പയറിംഗ് രംഗത്തേക്ക് ചുവടുമാറ്റിയത്. 1992 ലാണ് അമ്പയറായത്. 73 ടെസ്റ്റുകളും 52 ഏകദിനങ്ങളും നിയന്ത്രിച്ചു. മാച്ച് റഫറി എന്ന നിലയില്‍ 5 ടെസ്റ്റുകളും 8 ഏകദിനങ്ങളും നിയന്ത്രിച്ചു. പ്രശസ്തനായ അമ്പയര്‍ സൈമണ്‍ ടോഫള്‍ എന്നും വെങ്കിട്ടരാഘവന്റെ സാന്നിദ്ധ്യം ഏറെ പ്രചോദിപ്പിച്ചിരുന്നതായി വ്യക്തമാക്കി.