ബാര്‍ബഡോസ്: ക്രിക്കറ്റ് ലോകത്തെ ദുഃഖത്തിലാഴ്‌ത്തി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവും എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളുമായ സര്‍ ഗാരിഫീല്‍ഡ് (ഗാരി) സോബേഴ്സ് അന്തരിച്ചു. 89 വയസായിരുന്നു. തൊണ്ണൂറാം ജന്മദിനത്തിന് കൃത്യം രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് ബാര്‍ബഡോസിലെ വസതിയില്‍ അദ്ദേഹം അന്തരിച്ചത്. മകന്‍ ഡാനിയല്‍ സോബേഴ്സാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെ ലോക ക്രിക്കറ്റിലെ വമ്പന്‍ ശക്തിയാക്കി ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു സോബേഴ്സ്. അദ്ദേഹത്തോടുള്ള ആദരസൂചകമായി 2004 മുതല്‍ ഐസിസിയുടെ മികച്ച പുരുഷ ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ‘സര്‍ ഗാരിഫീല്‍ഡ് സോബേഴ്സ് ട്രോഫി’ എന്ന പേരിലാണ് നല്‍കിവരുന്നത്.
1954 മുതല്‍ 1974 വരെ വെസ്റ്റ് ഇന്‍ഡീസിനായി കളിച്ച സോബേഴ്സ്, 93 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 57.78 ശരാശരിയില്‍ 8,032 റണ്‍സും 26 സെഞ്ചുറിയും 30 അര്‍ധസെഞ്ചുറിയും നേടി. 1958ല്‍ പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 365 റണ്‍സ് അന്നത്തെ ടെസ്റ്റ് ക്രിക്കറ്റിലെ ലോക റെക്കോര്‍ഡായിരുന്നു. 36 വര്‍ഷങ്ങള്‍ക്ക് ശേഷം 1994ല്‍ ബ്രയാന്‍ ലാറ 375 റണ്‍സ് നേടുന്നതുവരെ ആ റെക്കോര്‍ഡ് നിലനിന്നു.
ബാറ്റിങ്ങില്‍ മാത്രമല്ല, ബൗളിങ്ങിലും സോബേഴ്സ് സമാനതകളില്ലാത്ത മികവ് കാട്ടി. ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായും സ്പിന്നറായും തിളങ്ങിയ അദ്ദേഹം 235 ടെസ്റ്റ് വിക്കറ്റുകളും സ്വന്തമാക്കി. ഒരേ മത്സരത്തില്‍ തന്നെ വേഗപ്പന്തും സ്പിന്നും ഒരുപോലെ ഫലപ്രദമായി എറിയാന്‍ കഴിയുന്ന അപൂര്‍വ കഴിവാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയത്.
1968ല്‍ നോട്ടിങ്ഹാംഷെയറിനായി ഗ്ലാമോര്‍ഗനെതിരെ കളിക്കുമ്പോള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ ആറ് പന്തുകളില്‍ ആറ് സിക്സര്‍ പറത്തുന്ന ആദ്യ താരമെന്ന ചരിത്രനേട്ടവും സോബേഴ്സ് സ്വന്തമാക്കി. 1974ല്‍ 38-ാം വയസില്‍ മികച്ച ഫോമില്‍ നില്‍ക്കെയായിരുന്നു അദ്ദേഹത്തിന്റെ വിരമിക്കല്‍. ഇന്നും ടെസ്റ്റ് ക്രിക്കറ്റില്‍ 5,000-ത്തിലധികം റണ്‍സ് നേടിയ ബാറ്റര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന ശരാശരിയുള്ളവരുടെ പട്ടികയില്‍ അദ്ദേഹം മുന്‍നിരയിലാണ്.















