മുംബൈ : കൊറോണക്കെതിരെയുള്ള വാക്സിൻ പരീക്ഷണം വിജയകരമെന്ന് ഇന്ത്യൻ കമ്പനി. പൂനെ ആസ്ഥാനമായ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് വാക്സിൻ വികസിപ്പിച്ചെന്ന് വ്യക്തമാക്കിയത്. ഏപ്രിൽ 23 മുതൽ മനുഷ്യരിൽ വാക്സിൻ പരീക്ഷിച്ചെന്നും കമ്പനി പറയുന്നു. ദേശീയമാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാർത്ത നൽകിയത്.
ന്യൂമോണിയയ്ക്കും ഡെങ്കിക്കുമെതിരെ ഫലപ്രദവും എന്നാൽ ചെലവ് കുറഞ്ഞതുമായ വാക്സിൻ കണ്ടെത്തിയ മരുന്നു നിർമ്മാണ കമ്പനിയാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട്. ഒക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കൊറോണ വാക്സിൻ പ്രോഗ്രാമിലെ പ്രമുഖ പങ്കാളിയാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട്. ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളുമാണ് കമ്പനി.
മെയ് മുതൽ ഇന്ത്യയിലെ രോഗികളിൽ വാക്സിൻ പരിശോധിക്കാമെന്നും സെപ്റ്റംബർ – ഒക്റ്റോബറോടെ ഉത്പാദനം ആരംഭിക്കാമെന്നും കമ്പനി വ്യക്തമാക്കുന്നു. കമ്പനി സി.ഇ.ഒ അദാർ പൂനാവാലയാണ് വിവരങ്ങൾ അറിയിച്ചത്. ഇന്ത്യയിൽ ആയിരം രൂപയ്ക്ക് വാക്സിൻ ലഭ്യമാക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു മാസം അൻപത് ലക്ഷം ഡോസ് വാക്സിൻ നിർമ്മിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. മരുന്നു പരീക്ഷണം പൂർണ വിജയമായാൽ പത്തുലക്ഷമാക്കി ഉയർത്തും. സെപ്റ്റംബർ – ഒക്ടോബറോടെ 4 കോടി ഡോസ് വാക്സിൻ നിർമ്മിച്ചു വയ്ക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. മരുന്ന് പരീക്ഷണം എല്ലാ അർത്ഥത്തിലും വിജയിച്ചാൽ ഉടൻ തന്നെ നൽകി തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും പൂനെവാല കൂട്ടിച്ചേർത്തു