റിയാദ് : ഇക്കാമ കാലാവധി കഴിഞ്ഞവർ, തൊഴിലുടമയിൽ നിന്നും രക്ഷപ്പെട്ടു എത്തിയവർ തുടങ്ങിയ നിയമ ലംഘനങ്ങളുടെ പേരിൽ സൗദി അറേബ്യയിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന 210 ഇന്ത്യക്കാരെ ഹൈദരാബാദിൽ എത്തിച്ചു.
റിയാദിൽ നിന്നുള്ള 150 പേരും ദമാമിൽ നിന്നുള്ള 60 പേരും ആണ് ഇന്ത്യയിൽ എത്തിയത്. റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും സൗദി എയർലൈൻസിന്റെ പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിൽ എത്തിച്ചത്.
സൗദി സർക്കാർ ആണ് ഇവർക്ക് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നൽകിയത്. നിലവിൽ 400 ലധികം ഇന്ത്യക്കാരാണ് സൗദിയിലെ വിവിധ നാടുകടത്തൽ കേന്ദ്രങ്ങളിലുള്ളത്. കൊറോണ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാനസർവ്വീസ് റദ്ദാക്കിയതിനെ തുടർന്നാണ് ഇവരുടെ യാത്ര മുടങ്ങിയത്.
പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് എംബസി ഔട്ട് പാസുകൾ നൽകിയിരുന്നു.
30 മലയാളികൾ ആണ് സംഘത്തിൽ ഉള്ളത്. ഹൈദരാബാദിൽ നിന്നും ഇവരെ
കേരളത്തിൽ എത്തിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണം എന്ന
ആവശ്യം ശക്തമാണ്.