ന്യൂഡല്‍ഹി: കൊറോണയുടേയും വെട്ടുകിളി പ്രശ്‌നത്തിന്റേയും പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയുടെ രക്ഷക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. കാര്‍ഷിക മേഖലക്കായി പ്രത്യേക നിയമനിര്‍മ്മാണം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കര്‍ഷകന്റെ ഭൂമി സാമ്പത്തിക ഇടപാടുകളില്‍ ഈടായി ആവശ്യപ്പെടുന്നത് നിരോധിക്കുന്നതാണ് സുപ്രധാന തീരുമാനം. കൂടാതെ ഉല്‍പ്പന്നങ്ങകള്‍ ആര്‍ക്കും വാങ്ങാനാകുന്നവിധം വിപണി ചട്ടങ്ങള്‍ ലഘൂകരിച്ചതായും കൃഷി വകുപ്പറിയിച്ചു. ഇതിനായി വാങ്ങുന്നയാളുടെ കൂടുതല്‍ വ്യാപാര രേഖകള്‍ ഇനി നല്‍കേണ്ടതില്ല. നിര്‍ണ്ണായകമായ ഈ തീരുമാനങ്ങളുടെ കരട്‌രേഖ ക്യാബിനറ്റ് അംഗീകരിച്ചു.
അറുപതു വര്‍ഷമായി പിന്തുടര്‍ന്നിരുന്ന അവശ്യവസ്തു നിയമത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയതെന്ന് കേന്ദ്ര കൃഷി വകുപ്പറിയിച്ചു. പുതിയ നിയമമനുസരിച്ച് ഒരു കര്‍ഷകനില്‍ നിന്നും ഉല്‍പ്പന്നം വാങ്ങിയാല്‍ മൂന്ന് ദിവസത്തിനകം തുക കൈമാറണമെന്ന കര്‍ശന വ്യവസ്ഥയും നടപ്പില്‍ വട്ടുണ്ട്. പരാതി പരിഹരിക്കാന്‍ കര്‍ഷകന് ജില്ലാ മജിസ്ര്‌ടേറ്റിനെ നേരിട്ട് സമീപിക്കാവുന്ന സംവിധാനം കേന്ദ്ര നിയമകാര്യ വകുപ്പും ഒരുക്കിയിരിക്കുകയാണ്. രാജ്യത്ത് ഏതു പ്രദേശത്തെ കമ്പോളത്തിലും ഒരു കര്‍ഷകന് തന്റെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വില്‍ക്കാമെന്ന തീരുമാനവും അംഗീകരിച്ചതായി ക്യാബിനറ്റ് വൃത്തങ്ങള്‍ അറിയിച്ചു.
പുതിയ തീരുമാനപ്രകാരം വിപണിയില്‍ ഉല്‍പ്പന്നം വാങ്ങാനെത്തുന്നവരുടെ പാന്‍ നമ്പര്‍ മാത്രമാണ് ഇനി ചോദിക്കുക. മാത്രമല്ല കര്‍ഷകന്റെ ഭൂമി ഒരു കാരണവശാലും ഒരു സാമ്പത്തിക ഇടപാടിലും ഈടായി വാങ്ങാതിരിക്കാനുളള നിയമനിര്‍മ്മാണമാണ് വരാന്‍ പോകുന്നത്. കര്‍ഷകന്റെ കൃഷി സംബന്ധമായ പ്രശ്‌നങ്ങളുടെ പേരില്‍ ഒരു കാരണവശാലും കൃഷിഭൂമി പിടിച്ചെടുക്കാന്‍ സാധിക്കാത്ത നിയമനിര്‍മ്മാണവും ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.