ഗുവാഹട്ടി: അസമില്‍ തീയണയ്ക്കാന്‍ കഴിയാത്ത പ്രകൃതി വാതക കിണറിനടുത്തേക്ക് തീയണയ്ക്കല്‍ സംവിധാനം ഒരുക്കാന്‍ സൈന്യം പാലം നിര്‍മ്മിച്ചു. പ്രദേശത്തേക്ക് ആവശ്യത്തിന് വെള്ളം എത്തിക്കാനുള്ള സംവിധാനത്തിനാണ് ചതുപ്പുനിലത്തിന് മുകളിലായി പൊങ്ങിക്കിടക്കുന്ന തരത്തിലുള്ള പാലം പണിതിരിക്കുന്നത്. അസമിലെ തീന്‍സുകിയ ഗ്രാമത്തിലാണ് കഴിഞ്ഞ ഒരു മാസത്തിലേറെയായി പ്രകൃതിവാതക കിണര്‍ കത്തിക്കൊണ്ടിരിക്കുന്നത്. യെ്27നാണ് വാതകം പുറത്തേക്ക് വമിക്കാന്‍ തുടങ്ങിയത്. ജൂണ്‍ 9നാണ് പൊട്ടിത്തെറി നടന്നത്. പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കാന്‍ വാതകകിണറില് പൈപ്പുകളും വാല്‍വുകളും സ്ഥാപിക്കുന്നതിനിടെയാണ് പൊട്ടിത്തെറി നടന്നത്. അപകട ത്തില്‍ രണ്ടു അഗ്നിശമന സേനാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ബാഗ്ജാന്‍ എണ്ണക്കിണര്‍ പ്രദേശത്ത് ആകെ 17 കിണറുകളും അഞ്ച് വാതക കിണറുകളുമാണുള്ളത്. പ്രതിദിനം 1200 കിലോ ലിറ്റര്‍ ക്രൂഡോയിലും 20 ലക്ഷം ക്യൂബിക് മീറ്റര്‍ വാതകവും ലഭിക്കുന്ന മേഖലയിലാണ് തീപിടുത്തം നടന്നിരിക്കുന്നത്.
പ്രദേശത്ത് കനത്ത ചൂടും പുകയും നിറഞ്ഞതിനാല്‍ 7000 പേരെ സമീപഗ്രാമങ്ങളില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചിരുന്നു. തീ കെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ചതുപ്പുകള്‍ കടന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരുന്നത്. അതിന് സഹായകരമാകും വിധമാണ് സൈന്യം താല്‍ക്കാലിക പാലം ചതുപ്പു നിലത്തില്‍ പണിതിരിക്കുന്നത്. 24 മണിക്കൂര്‍ കൊണ്ടാണ് ബെയ്ലി പാലം പൂര്‍ത്തിയാക്കിയത്. തൊട്ടടുത്തുള്ള ദാന്ഗോറി നദിയില്‍ നിന്നാണ് ജലം എത്തിക്കുന്നത്.
പാലംപണി പൂര്‍ത്തിയായതോടെ ശക്തിയേറിയ പൈപ്പുകള്‍ ഘടിപ്പിച്ച് ജലധാര കിണറിന് ചുറ്റും വീഴുന്ന സംവിധാനമാണ് ഒരുക്കുന്നത്. 233 മെട്രിക് ടണ്‍ സാധനങ്ങള്‍ പാലം പണിക്കായി എത്തിച്ചിരുന്നു, 400 കി.മീ ദൂരത്തുനിന്നാണ് സൈന്യം സാധനങ്ങള്‍ അസമിലെ വിദൂര ഗ്രാമത്തിലേക്ക് എത്തിച്ചതെന്ന് ലെഫ്. കേണല്‍ പി. ഖോംഗ്സായ് അറിയിച്ചു. 150 വിദഗ്ധ സൈനികരാണ് തീപിടുത്തം നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. 75 ഡിഗ്രി ചൂടിലാണ് പ്രദേശത്ത് നിന്നുകൊണ്ട് ജോലി നിര്‍വ്വഹിക്കേണ്ടതെന്ന കടുത്ത വെല്ലുവിളിയാണ് സൈന്യം ഏറ്റെടുത്തിരിക്കുന്നത്.