ശ്രീനഗർ : പാക് അധീന കശ്മീരിലെ വ്യോമതാവളങ്ങളിൽ അസ്വാഭാവികമായുള്ള നീക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. ലഡാക്കിന് നൂറു കിലോമീറ്റർ മാത്രം അകലെയുള്ള സ്കർദു വ്യോമതാവളത്തിൽ ചൈനയുടെ ഇന്ധന ടാങ്കർ വിമാനം ഇറങ്ങിയതിന് തൊട്ടു പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ. പാക് അധീന കശ്മീരിലെ വ്യോമ നീക്കങ്ങൾ ഇന്ത്യ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ്.
ടിബറ്റിൽ ചൈനയ്ക്ക് നിരവധി വ്യോമ താവളങ്ങൾ ഉണ്ടെങ്കിലും മിക്കവാറും എല്ലാം നാലായിരം അടി മുകളിലാണ്. ഇവിടെ നിന്ന് എല്ലാ ആയുധങ്ങളും ഘടിപ്പിച്ച് പറന്നുയരാൻ സാങ്കേതികമായ ബുദ്ധിമുട്ട് ചൈനയുടെ പോർ വിമാനങ്ങൾ നേരിടുന്നുണ്ട്. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് എല്ലാ വ്യോമ താവളങ്ങളും പഞ്ചാബിലെയും ഹരിയാനയിലേയും സമതല നിരപ്പിലുള്ള പ്രദേശങ്ങളിലാണ്. ഇത് ഇന്ത്യക്ക് വ്യോമമേഖലയിൽ മേൽക്കൈ നൽകുന്നുണ്ട്.
ഇത്തരമൊരു പ്രശ്നം നിലനിൽക്കുന്നതു കൊണ്ടാണ് പാക് അധീന കശ്മീരിലെ വ്യോമ താവളങ്ങൾ ഉപയോഗിക്കാൻ ചൈന ശ്രമിച്ചേക്കുമെന്ന് സംശയിക്കുന്നത്. ഈയടുത്ത് ചൈനീസ് ഇന്ധന ടാങ്കർ വിമാനം സ്കർദു വിമാനത്താവളത്തിൽ ഇറങ്ങിയത് സംശയം വർദ്ധിപ്പിക്കുന്നു. നേരത്തെ തന്നെ സ്വന്തം വ്യോമതാവളങ്ങൾ മറ്റ് രാജ്യങ്ങളുടെ സൈന്യത്തിന് ആക്രമണത്തിനായി ഉപയോഗിക്കാൻ നൽകിയ പാരമ്പര്യം പാകിസ്താനുണ്ട്. ഈ സാഹചര്യത്തിൽ രണ്ട് മേഖലയിലുള്ള യുദ്ധം ചെയ്യാൻ ഇന്ത്യ നിർബന്ധിതമാകുമെന്നാണ് സൂചന.
അതേസമയം ചൈനീസ് വിമാനങ്ങൾക്ക് ഇറങ്ങാൻ പാകിസ്താൻ അനുമതി കൊടുക്കാൻ സാദ്ധ്യതയുണ്ടെങ്കിൽ പാക് അധീന കശ്മീർ പിടിച്ചെടുക്കുന്നതാണ് കൂടുതൽ സുരക്ഷിതമെന്ന് ഇന്ത്യ കരുതുന്നു. ഇന്ത്യയുടെ ഭാഗമായി കരുതുന്ന പ്രദേശത്ത് നിന്ന് ആക്രമണത്തിന് ചൈനയെ അനുവദിക്കാനാണ് ഉദ്ദേശ്യമെങ്കിൽ പിഓകെ പിടിച്ചെടുക്കാനാകും ഇന്ത്യ ശ്രമിക്കുക.