കണ്ണൂർ : പാലത്തായി കേസിൽ ക്രൈംബ്രാഞ്ച് ഭാഗിക കുറ്റപത്രം സമർപ്പിച്ചു. പ്രതി പത്മരാജൻ കുട്ടിയെ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ചുവെന്നതിന് ശാസ്ത്രീയ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് കോടതിയിൽ വ്യക്തമാക്കി. കുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ സത്യാവസ്ഥ കണ്ടെത്താനാകൂ എന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രതിയുടെ പേരിൽ പോക്സോ കേസ് ചുമത്തിയിട്ടില്ല. കുട്ടിയെ ഉപദ്രവിച്ചുവെന്ന നിസ്സാര വകുപ്പ് മാത്രമാണ് ചുമത്തിയിട്ടുള്ളത്.
അദ്ധ്യാപകൻ ശാരീരികമായി ഉപദ്രവിച്ചതിന്റെ പേരിൽ ജുവനൈൽ ജസ്റ്റിസ് വകുപ്പിലെ നിയമമനുസരിച്ചാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ മൊഴിയനുസരിച്ചുള്ള ദിവസങ്ങളിൽ പ്രതി ചേർക്കപ്പെട്ട പദ്മരാജൻ സ്കൂളിൽ ഇല്ലായിരുന്നുവെന്നും കുട്ടി പീഡിപ്പിച്ചുവെന്ന് പറഞ്ഞ പീര്യഡിൽ ക്ലാസിലുണ്ടായിരുന്നത് പദ്മരാജൻ അല്ലെന്നും അന്വേഷണത്തിലൂടെ കണ്ടെത്തിയതായി സൂചനയുണ്ട്. ശാസ്ത്രീയമായ യാതൊരു തെളിവുകളും കണ്ടെത്താനാകാത്തതിനെ തുടർന്നാണ് പോക്സോ ചുമത്താഞ്ഞത്. സാമൂഹ്യ നീതി വകുപ്പിന്റെ കൗൺസിലർമാർ കുട്ടിയെ കൗൺസിലിംഗ് ചെയ്തതിനു ശേഷമേ കൂടുതൽ വിവരങ്ങൾ കണ്ടെത്താനാകൂ എന്നാണ് കുറ്റപത്രത്തിൽ പറയുന്നതെന്നാണ് സൂചന.
സി.എ.എ അനുകൂലിച്ചതിന്റെ പേരിലാണ് പദ്മരാജനെ കുടുക്കുകയായിരുന്നെന്ന് ആരോപണം ഉയർന്നിരുന്നു. പ്രതി ചേർക്കപ്പെട്ട പദ്മരാജനെതിരെ ചില തീവ്രവാദ സംഘടനകൾ ഭീഷണി ഉയർത്തിയിരുന്നു. വ്യക്തമായ തെളിവുകൾ ലഭിക്കാഞ്ഞതിനാൽ അന്വേഷണ സംഘം ആദ്യം ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല. പിന്നീട് തീവ്രവാദ സംഘടനകളുടെ ഇടപെടലിൽ മാദ്ധ്യമ വാർത്തകൾ വന്നതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്നും ആരോപണം ഉയർന്നിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്ന ആരോപണം കൂടുതൽ ശക്തമാക്കുന്നതാണ് പൊലീസ് ഇന്ന് നൽകിയ കുറ്റപത്രം.