ന്യൂഡൽഹി : മൈക്രോ ബ്ലോഗിംഗ് ആപ്പായ ട്വിറ്റർ ഉപയോക്താക്കൾക്കിടയിൽ പ്രീതി വർദ്ധിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിൽ പ്രധാനമന്ത്രിയെ പിന്തുടരുന്നവരുടെ എണ്ണം 60 മില്യൺ പിന്നിട്ടു. ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ഒരേ ഒരു ഇന്ത്യക്കാരനും നരേന്ദ്രമോദിയാണ്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ 2009 ലാണ് അദ്ദേഹം ട്വിറ്റർ ഉപയോഗിക്കാൻ ആരംഭിച്ചത്. തുടക്കത്തിലേ ട്വിറ്ററിൽ സജ്ജീവമായിരുന്ന അദ്ദേഹം വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ നിരവധി ഫോളോവേഴ്സിനെ സ്വന്തമാക്കിയിരുന്നു. 2014 ൽ പ്രധാനമന്ത്രിയായി അധികാരമേറ്റതോടെ ട്വിറ്റർ ഉപയോക്താക്കൾക്കിടയിൽ അദ്ദേഹത്തിനുള്ള പ്രശസ്തി വീണ്ടും വർദ്ധിച്ചു.
ലോകത്ത് ഏറ്റവും കൂടുതൽ പേര് ട്വിറ്ററിൽ പിന്തുടരുന്ന മൂന്നാമത്തെ രാഷ്ട്രീയ നേതാവാണ് നരേന്ദ്ര മോദി. മുൻ അമേരിക്കൻ പ്രസിൻഡന്റ് ബരാക് ഒബാമയാണ് ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ഒന്നാമത്തെ നേതാവ് . 120 മില്യൺ ആളുകളാണ് അദ്ദേഹത്തെ ട്വിറ്ററിൽ പിന്തുടരുന്നത്. 83 മില്യൺ ആളുകൾ പിന്തുടരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്