ടെല്‍ അവീവ്: സിറിയയിലെ ഭീകരത്താവളങ്ങള്‍ക്ക് നേരെ ഇസ്രായേലിന്റെ ശക്തമായ ബോംബാക്രമണം. 7 സുപ്രധാന കേന്ദ്രങ്ങള്‍ തകര്‍ത്തതായാണ് വിവരം. ഇറാന്റെ സഹായത്താല്‍ സിറിയയിലെ വിമത വിഭാഗം കേന്ദ്രീകരിച്ചിരുന്ന മേഖലകളിലാണ് ഇസ്രായേലിന്റെ വ്യോമസേന ആക്രമണം നടത്തിയത്. ഏഴു ഗ്രൂപ്പുകള്‍ക്ക് കനത്ത നാശം സംഭവിച്ചതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ അറിയിക്കുന്നത്.
ദമാസ്ക്കസിന് സമീപം നടത്തിയിരിക്കുന്ന ഇസ്രായേലിന്റെ ആക്രമണം ഞെട്ടിക്കുന്ന താണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും സിറിയ കുറ്റപ്പെടുത്തി. ലണ്ടന്‍ കേന്ദ്രീകരിച്ചുള്ള സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ സംഘടനയാണ് ഇസ്രായേലിന്റെ ആക്രമണ വാര്‍ത്ത പുറത്തുവിട്ടത്.
ആക്രമണത്തില്‍ 6 മിസൈലുകളാണ് ദമാസ്ക്കസില്‍ പതിച്ചത്. വിമാന വേധ സംവിധാനങ്ങള്‍ക്ക് ഇസ്രായേലിന്റെ 6 മിസൈലുകളേയും തിരിച്ചറിയാനായില്ലെന്ന അമ്പരപ്പിലാണ് ഇറാന് സൈന്യം. എത്രപേര്‍ കൊല്ലപ്പെട്ടു എന്ന വിവരം ഇറാന് പുറത്തുവിട്ടിട്ടില്ല. ഗോലാന്‍ കുന്നുകളിലൂടെ പറന്നുയര്‍ന്ന ശേഷമാണ് ജെറ്റ് വിമാനങ്ങള്‍ ദമാസ്ക്കസിന് നേരെ മിസൈല്‍ തൊടുത്തതെന്നും സിറിയന്‍ സൈന്യം തെളിവു നല്കി. നിരവധി മിസൈലുകള്‍ തകര്‍ത്തുവെന്ന് സിറിയ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ വിദേശ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാനില്ലെന്ന നിലപാടാണ് ഇസ്രായേലി സൈന്യം അറിയിച്ചിരിക്കുന്നത്. ജൂണിന് ശേഷം ആദ്യമായാണ് ഇസ്രായേല്‍ സിറിയന്‍ ഭീകരര്‍ക്ക് നേരെ നടപടി സ്വീകരിക്കുന്നത്. 2011 മുതലാണ് ഇസ്രായേല്‍ സിറിയക്കെതിരെ ആക്രമണം തുടങ്ങിയത്. ലബനനിലെ ഹിസ്ബുള്ള ഭീകര സംഘടനക്കെതിരേയും അവരെ സഹായിക്കുന്ന ഇറാനെതിരേയും ഇസ്രായേല്‍ ശക്തമായ നയമാണ് സ്വീകരിക്കുന്നത്. ഇറാന് സിറിയയുടെ അതിര്‍ത്തിയിലൂടെ സഹായമെത്തിക്കുന്നത് ഇസ്രായേലിനെ ചൊടിപ്പിച്ചിരുന്നു.