ന്യൂഡല്‍ഹി : വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക് ലിസ്റ്റുകളും നിര്‍മ്മിച്ച് നല്കിയ കേസില്‍ മുന്‍ സര്‍വ്വകലാശാല അദ്ധ്യക്ഷന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ്. ജോധ്പൂര്‍ സര്‍വ്വകലാശാല മുന്‍ അദ്ധ്യക്ഷന്‍ കമല്‍ മേത്തയുടെ 13 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി.
ജയ്പൂര്‍, ജോധ്പൂര്‍, ഡല്‍ഹി എന്നിവിടങ്ങളിലെ 12 ഫ്ളാറ്റുകള്‍, സ്ഥലങ്ങള്‍, വ്യാപാര സമുച്ഛയം, കൃഷിസ്ഥലം എന്നിവയാണ് എന്‍ഫോഴ്സ്മെന്റ് കണ്ടു കെട്ടിയ്ത. കേസില്‍ 2017 ലും കമല്‍ മേത്തയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരുന്നു. 8.53 കോടി രൂപയുടെ സ്വത്തുക്കളാണ് അന്ന് കണ്ടുകെട്ടിയത്.
വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും നിര്‍മ്മിച്ച് നല്കിയ കേസിന്റെ അന്വേഷണം ജോധ്പൂര്‍ പോലീസിലെ പ്രത്യേക സംഘത്തിനാണ്. അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് മേത്തയ്ക്കെതിരെ അന്വേഷണം ആരംഭിച്ചത്.
കുശാല്‍ വിദ്യാഭ്യാസ ട്രസ്റ്റിലെ മാനേജിംഗ് ട്രസ്റ്റി ആയിരുന്ന ഇയാള്‍ 2008 ലാണ് ജോധ്പൂര്‍ സര്‍വ്വകലാശാല ആരംഭിക്കുന്നത്. സര്‍വ്വകലാശാല അദ്ധ്യക്ഷന്‍ ആയിരിക്കെ വ്യാജ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക് ലിസ്റ്റുകളും നിര്‍മ്മിച്ച് നല്‍കുന്നതിനായി ഒരു സിന്‍ഡിക്കേറ്റ് രൂപീകരിച്ചിരുന്നതായും പണം വാങ്ങിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കേറ്റുകള്‍
നല്‍കിയിരുന്നതായും അന്വേഷണ സംഘം പറഞ്ഞു.
ആളുകളില്‍ നിന്നും പണം വാങ്ങി സര്‍വ്വകലാശാലയിലെ പ്രധാന തസ്തികകളില്‍ മേത്ത നിയമനം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മേത്തയ്ക്കെതിരെ ആദ്യം അന്വേഷണം ആരംഭിച്ചത്. യുജിസിയുടെ അംഗീകരാമില്ലാതെ മേത്ത നടത്തിയ നിയമനങ്ങള്‍ക്ക് 22 കോടി രൂപ കൈക്കൂലി വാങ്ങിയതായാണ് പരാതി.