കാര്‍ഗില്‍ യുദ്ധത്തില്‍ വീര ചരമമടഞ്ഞ ധീര ജവാന്‍മാരുടെ പേരുകളില്‍ കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന പേരാണ് മനോജ് പാണ്ഡെയുടേത്. മരണത്തെപ്പോലും തൃണവത്‌ഗണിച്ച ധീര യോദ്ധാവാണ് പാണ്ഡെ. അദ്ദേഹത്തിന്റെ നിശ്ചയ ദാര്‍ഢ്യത്തിനും മനോധൈര്യത്തിനും മുന്നില്‍ പതറി നിരവധി തവണയാണ് പാക് സൈന്യം തോറ്റോടിയത്. യുദ്ധത്തില്‍ ഗ്റൂർഖ റൈഫിൾസിന്റെ ആദ്യ സംഘത്തിന്റെ തലവനായിരുന്നു പാണ്ഡെ.
സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പാണ്ഡെ 1991 ലാണ് സൈന്യത്തില്‍ ചേരുന്നത്. എന്തിനാണ് സൈന്യത്തില്‍ ചേരുന്നതതെന്ന ഉദ്യോഗസ്ഥരുടെ ചോദ്യത്തിന്, പരം വീര്‍ ചക്ര നേടാന്‍ എന്നതായിരുന്നു മറുപടി. തുടക്കക്കാരന്റെ ആവേശമായാണ് ആ മറുപടിയെ ഉദ്യോഗസ്ഥര്‍ കണ്ടത്. എന്നാല്‍ ആ മറുപടി കേവലം തുടക്കക്കാരന്റെ ആവേശത്തില്‍ നിന്നും ഉണ്ടായതല്ലെന്ന് പാണ്ഡെ തെളിയിച്ചു. ബാല്യകാലം മുതലേ സൈനികനാകാന്‍ ആഗ്രഹിച്ച പാണ്ഡെയ്‌ക്ക് ബറ്റാലിയന്‍ നായകന്‍ എന്ന വിശേഷണം ലഭിക്കാന്‍ അധികനാള്‍ വേണ്ടിവന്നില്ല. ധീരവും ഉറപ്പുള്ളതുമായ ആ മനസ്സ് മുതിര്‍ന്ന ഉദ്യേഗസ്ഥരെയും സഹസൈനികരെയും എന്നും അത്ഭുതപ്പെടുത്തിയിരുന്നു. ഗോര്‍ഖ റൈഫിളിലെ ആദ്യ സംഘത്തിന്റെ തലവനായി പാണ്ഡെയെ നിയമിക്കാനുണ്ടായ കാരണവും ഇതാണ്.
1999 ലാണ് നിയന്ത്രണ രേഖ ലംഘിച്ച് പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയത്. എന്നാല്‍ ഭീകരരായി വേഷം മാറിവന്ന പാക് സൈന്യമാണ്് നുഴഞ്ഞു കയറിയതെന്ന് പിന്നീട് മനസിലായി. ശക്തമായി തിരിച്ചടിക്കാന്‍ തന്നെ ഇന്ത്യ തീരുമാനിച്ചു. വിജയത്തോടെയല്ലാതെ മടക്കമില്ലെന്ന്് ഉറപ്പിച്ച ദൗത്യത്തിന് ഓപറേഷന്‍ വിജയ് എന്നും പേരു നല്‍കി. ഗോര്‍ഖ റൈഫളിന്റെ ആദ്യ സംഘത്തിന്റെ തലവനായി അന്ന് 24 വയസ്സുമാത്രം പ്രായമുള്ള മനോജ് പാണ്ഡെയെ നിയോഗിച്ചു. ഗലുബാര്‍ പിടിച്ചെടുക്കുക എന്നതായിരുന്നു പാണ്ഡെയുടേയും സംഘത്തിന്റെയും പ്രധാന ദൗത്യം. ഇതിനായി പാകിസ്ഥാന്റെ നാല് താവളങ്ങളായിരുന്നു അദ്ദേഹത്തിനും സംഘത്തിനും തകര്‍ക്കേണ്ടിയിരുന്നത്.
നുഴഞ്ഞ് കയറ്റക്കാരുടെ താവളങ്ങള്‍ ഓരോന്നായി തകര്‍ത്ത് അദ്ദേഹവും സംഘവും മുന്നേറി. ഓരോ താവളങ്ങളില്‍ നിന്നും ആയിരക്കണക്കിന് വെടിയുണ്ടകളും നൂറുകണക്കിന് ബോംബുകളുമാണ് പാണ്ഡെയ്‌ക്കും കൂട്ടര്‍ക്കും നേരെ പാഞ്ഞടുത്തത്. അതിനെയെല്ലാം പ്രതിരോധിച്ചുകൊണ്ട് പാകിസ്ഥാന്റെ മൂന്ന് താവളങ്ങള്‍ പാണ്ഡെയും കൂട്ടരും ഇല്ലാതാക്കി.
പ്രതികൂല കാലാവസ്ഥയോ ശരീരത്തിലെ മുറിവുകളോ അദ്ദേഹത്തെ തളര്‍ത്തിയില്ല. സ്വന്തം മണ്ണില്‍ നിന്നും ഒരു തരിപോലും വിട്ടുകൊടുക്കില്ലെന്ന നിശ്ചയ ദാര്‍ഢ്യമായിരുന്നു മരണം വരെ അദ്ദേഹത്തിന്റെ മനസ്സില്‍.
മൂന്നു താവളങ്ങള്‍ ഇല്ലാതാക്കിയ ഇന്ത്യന്‍ സൈന്യം വിജയം ഏറെക്കുറേ ഉറപ്പിച്ചിരുന്നു. വിജയം പൂര്‍ണ്ണമാക്കാന്‍ പാണ്ഡെയുടെ നേതൃത്വത്തിലുള്ള സൈനികര്‍ നാലാമത്തെ താവളം ലക്ഷ്യമാക്കി മുന്നേറി. പെട്ടെന്നാണ് സംഘത്തെ ലക്ഷ്യമാക്കി ശത്രുക്കളുടെ വെടിയുണ്ട പാഞ്ഞടുത്തത്. പെട്ടെന്നുള്ള ആക്രമണത്തില്‍ സൈന്യം തോറ്റ് പിന്‍മാറും എന്നായിരുന്നു പാകിസ്ഥാന്‍ കരുതിയത്. എന്നാല്‍ പാണ്ഡെയും സംഘവും ആഞ്ഞടിച്ചു. ശത്രുവിന്റെ വെടിയുണ്ട നെറ്റി തുളച്ചപ്പോഴും പാണ്ഡെ ആവശ്യപ്പെട്ടത് അവരെ വിടരുത് എന്നായിരുന്നു.
നാടിനായി ജീവന്‍ ബലി നല്‍കിയ ഈ വീരയേധാവിനെ അഭിമാനത്തോടെയല്ലാതെ ഈ വിജയ ദിവസത്തില്‍ സ്മരിക്കാനാകില്ല. അദ്ദേഹത്തിന്റെ നിശ്ചയ ദാര്‍ഢ്യത്തിനും മനോധൈര്യത്തിനും മുന്നിൽ ഇന്ത്യന്‍ ജനതയുടെ നൂറു കോടി പ്രണാമങ്ങള്‍.