കൊടും ശൈത്യത്തിലും തണുത്തുറയാത്ത മനസുമായി ധീരമായി പോരാടിയ ധീര ജവാന്മാരെ രാജ്യം ഇന്ന് ആദരവോടെ സ്മരിക്കുന്നു. ധീര ദേശാഭിമാനികള്‍ ജീവന്‍ ബലി നല്‍കി കാര്‍ഗില്‍ യുദ്ധവിജയം ഇന്ത്യയ്‌ക്ക് സമ്മാനിച്ച് 21 വര്‍ഷം തികയുമ്പോഴും അഭിമാനപൂര്‍വ്വം നാം ഓര്‍ത്തെടുക്കേണ്ട ചില മുഖങ്ങളുണ്ട്.
കാര്‍ഗില്‍ യുദ്ധ സമയത്തെ പോരാട്ടങ്ങളില്‍ രാജ്യത്തിനു വേണ്ടി പട പൊരുതിയ ധീരയോദ്ധാക്കള്‍ക്ക് ആദരവെന്നോണം രാജ്യം പരംവീര്‍ ചക്ര നല്‍കിയപ്പോള്‍ അര്‍ഹരായവരുടെ ഗണത്തില്‍ ഒരു പത്തൊന്‍പതുകാരന്‍ ഉണ്ടായിരുന്നു.സുബൈദാര്‍ മേജര്‍ യോഗേന്ദ്ര സിംഗ് യാദവ് പിവിസി. പരം വീര്‍ ചക്ര പുരസ്‌കാരത്തിനു അര്‍ഹനായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിട്ടാണ് അദ്ദേഹത്തെ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യന്‍ സേനയുടെ നോണ്‍ കമ്മീഷന്‍സ് ഓഫീസറായിരുന്നു യോഗേന്ദ്ര സിംഗ് പിവിസി. കമാന്‍ഡോ സേന വിഭാഗമായ ‘ഘടക്’ന്റെ ഭാഗമായിരുന്നു അദ്ദേഹം. കരസേനയില്‍ ചേരുമ്പോള്‍ യോഗേന്ദ്ര സിംഗ് യാദവിനു വെറും 16 വയസു പ്രായം മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിതാവ് കരണ്‍ സിംഗ് യാദവ് കുമയോണ്‍ റെജിമെന്റിന്റെ ഭാഗമായിരുന്നു. ഇളയ സഹോദരന്‍ ജിതേന്ദര്‍ യാദവ് ഇപ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാണ്.
യുദ്ധസമയത്ത് ടൈഗര്‍ ഹില്ലിലെ മൂന്ന് തന്ത്രപരമായ ബങ്കറുകളില്‍ ഒന്ന് കീഴടക്കിയത് യാദവിന്റെ നേതൃത്വത്തിലുള്ള 7 അംഗ സംഘമായിരുന്നു. ശത്രു സൈന്യം ഒന്നിലധികം തവണകളിലായി നിറയൊഴിച്ചപ്പോഴും അടി പതറാതെ യാദവ് ശത്രുക്കളെ നേരിട്ടു. ശത്രു സൈനികരുടെ മൂന്ന് ആക്രമണങ്ങളെ അവർ ധീരമായി ചെറുത്തു. വേണ്ടത്ര ആയുധങ്ങളും വെടിക്കോപ്പുകളും ഇല്ലാതെ പോരാടിയതില്‍ യാദവ് ഒഴികെ 6 പേരും വീര്യമൃത്യു വരിച്ചു. യുദ്ധത്തിനായി യാദവിനെ നിയോഗിക്കുമ്പോള്‍ അദ്ദേഹം വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടതേ ഉണ്ടായിരുന്നുള്ളൂ.
പന്ത്രണ്ടോളം വെടിയുണ്ടകളാണ് യാദവിന്റെ ദേഹത്തു തറച്ചത്. ഇതിൽ പതറാതെയായിരുന്നു യാദവ് ശത്രുവിന്റെ ബങ്കറുകൾ തകർത്ത് സൈനികരെ വധിച്ചത്.
പ്രതികൂല സാഹചര്യങ്ങളിലും യാദവ് കാണിച്ച ധൈര്യത്തെയും ദൃഢനിശ്ചയത്തെയും രാജ്യം അഭിനന്ദിച്ചു. ഇന്ത്യയിലെ പരമോന്നത സൈനിക ബഹുമതിയായ പരം വീര്‍ ചക്ര അദ്ദേഹത്തോടുള്ള ആദര സൂചകമായി നല്‍കുകയും ചെയ്തു. കാർഗിൽ യുദ്ധത്തിൽ മരണാനന്തര ബഹുമതിയല്ലാതെ പരമവീര ചക്രം ലഭിച്ച രണ്ടു പേരിൽ ഒരാളാണ് യോഗേന്ദ്ര സിംഗ് യാദവ്.
യോഗേന്ദ്ര സിംഗ് യാദവിന്റെ യുദ്ധകാല വീര്യകൃത്യങ്ങള്‍ സിനിമകളിലൂടെയും ലോകം കണ്ടു. ഹിന്ദി സിനിമയായ ‘എല്‍ഒസി കാര്‍ഗില്‍’ എന്ന ചിത്രത്തില്‍ ബോളിവുഡ് നടന്‍ മനോജ് ബാജ്‌പേയാണ് യാദവിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. രാജ്യത്തിന് ഇന്നും ആവേശമാണ്, ആദരവാണ് ഈ പോരാളിയോട്. അടിപതറാത്ത ചുവടുകളുമായി അദ്ദേഹം കാത്തുസൂക്ഷിച്ചത് കോടിക്കണക്കിനു ഭാരതീയരുടെ വിശ്വാസമായിരുന്നു.