ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് പതിന്മടങ്ങ് വര്‍ധിപ്പിക്കുന്ന റഫേല്‍ യുദ്ധവിമാനങ്ങളിലെ ആദ്യ അഞ്ചെണ്ണം ഇന്ന് ഇന്ത്യന്‍ മണ്ണില്‍ പറന്നിറങ്ങും. 7 പൈലറ്റുമാരാണ് നിലവിലെ അഞ്ചുവിമാനങ്ങളുമായി ഫ്രാന്‍സില്‍ നിന്നും യു.എ.ഇ ഫ്രഞ്ച് എയര്‍ ബേയ്‌സായ ദഫ്രയിലെത്തിയത്. ഫ്രഞ്ച് വ്യോമസേനയുടെ ബോയിംഗ് വിമാനവും ഇന്ധനാവശ്യങ്ങള്‍ക്കായി റഫേലുകള്‍ക്കൊപ്പം സഞ്ചരിക്കുകയാണ്.
ഹരിയാനയിലെ അംബാല വ്യോമത്താവളത്തിലെത്തുന്ന റഫേല്‍ വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാക്കുന്ന ചടങ്ങ് നാളെ നടക്കുമെന്നാണ് വ്യോമസേനാ വൃത്തങ്ങള്‍ അറിയിക്കുന്നത്. റഫേല്‍ വിമാനങ്ങളെ ഉപയോഗിക്കുന്നതിനായി മാത്രം 12 പൈലറ്റു മാരേയാണ് വ്യോമസേന പരിശീലിപ്പിച്ചിരിക്കുന്നത്. ഗോള്‍ഡന്‍ ആരോസ് എന്ന പേരിലുള്ള 17-ാം വ്യോമസേന സ്‌ക്വാഡ്രനാണ് റഫേല്‍ വിമാനങ്ങളുടെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. വളരെ മുന്നേ രൂപീകരിച്ച സ്‌ക്വാഡ്രനാണ് ഗോള്‍ഡന്‍ ആരോസ്.
10 ടണ്‍ ഭാരമാണ് ഒരു റഫേല്‍ വിമാനത്തിനുള്ളത്. ആകാശത്തേയ്‌ക്ക് 25 ടണ്‍ ഭാരം വഹിച്ച് പറക്കാന്‍ കഴിയുന്ന വിമാനമെന്നതാണ് മറ്റൊരു പ്രത്യേകത. 1900 കി.മീ വേഗതയിലാണ് റഫേല്‍ അന്തരീക്ഷത്തിലൂടെ പായുക. ഒപ്പം വിവിധ തരം ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷിയാണ് റഫേലിനെ വ്യത്യസ്തമാക്കുന്നത്. ഒപ്പം ഒരു ദൗത്യത്തിന്റെ ഭാഗമായി റഡാര്‍ സംവിധാനമടക്കം എല്ലാം റഫേലില്‍ തന്നെയുള്ളതിനാല്‍ പറക്കുന്ന സ്ഥലത്തെ എല്ലാ വിവരങ്ങളും നേരിട്ട് എത്തിക്കാനും തീരുമാനം എടുക്കാനും ആക്രമിക്കാനും സാധിക്കുമെന്ന പ്രത്യേകതയാണ് റഫേലിനെ ലോകത്തിലെ ഏറ്റവും മികച്ചതാക്കി മാറ്റുന്നത്. നിലവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ആവശ്യം 36 എണ്ണമാണ്. അതില്‍പെട്ട അഞ്ചെണ്ണമാണ് ആദ്യഘട്ടമായി ഇന്ന് എത്തിച്ചേരുന്നത്. ഫ്രാന്‍സില്‍ വച്ചു നടന്ന ചടങ്ങിലാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിമാനം കഴിഞ്ഞ വര്‍ഷം ഏറ്റുവാങ്ങിയത്.