ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്ക് കരുത്തേകാന്‍ റഫേല്‍ യുദ്ധവിമാനങ്ങള്‍ ദുബായിയില്‍ നിന്നും ഇന്ന് ഉച്ചയോടെ അംബാലയില്‍ പറന്നിറങ്ങും. ഹരിയാനയിലെ വ്യോമസേനാ കേന്ദ്രത്തിലേയ്‌ക്ക് ആകെ അഞ്ചു യുദ്ധവിമാനങ്ങളാണ് ആദ്യ ഘട്ടമായെത്തുന്നത്. ഇവയ്‌ക്കൊപ്പം ഫ്രാന്‍സിന്റെ ഒരു ബോയിംഗ് വിമാനം ഇന്ധനം നിറയ്‌ക്കല്‍ സംവിധാനത്തിനായി യാത്രചെയ്യുകയാണ്. റഫേല്‍ വിമാനങ്ങള്‍ ആകാശത്ത് വച്ച് ഇന്ധനം നിറയ്‌ക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ മുതല്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
Indian Air Force appreciates the support provided by French Air Force for our Rafale journey back home. @Armee_de_lair @Indian_Embassy @Dassault_OnAir #Rafale#IndianAirForce pic.twitter.com/7Ec8oqOJmr
— Indian Air Force (@IAF_MCC) July 28, 2020
തിങ്കളാഴ്ച ഫ്രാന്‍സില്‍ നിന്നും പുറപ്പെട്ട വിമാനങ്ങള്‍ ഇന്നലെയാണ് ദുബായിലെ ദഫ്ര വിമാനത്താവളത്തിൽ എത്തിയത്. ആകെ ഏഴ് പൈലറ്റുമാരാണ് വിമാനങ്ങള്‍ക്കൊപ്പം നിലവിലുള്ളത്. ഇന്ത്യന്‍ വ്യോമസേന 12 പൈലറ്റുമാരെ നിലവില്‍ ഗോള്‍ഡന്‍ ആരോസെന്ന വ്യോമസേനയുടെ സ്ക്വാഡ്രനില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. വരാനിരിക്കുന്നതടക്കം 36 വിമാനങ്ങളുടെ ചുമതല വഹിക്കാനാണ് വ്യോമസേനയുടെ ഗോള്‍ഡന്‍ ആരോസെന്ന സ്വാഡ്രന്‍ പുനരുജ്ജീവിപ്പിച്ചത്. ‘ഉദയം അജസ്ത്രം’ എന്ന വാക്യമാണ് സ്ക്വാഡ്രന്റെ മുഖമുദ്രയായി വ്യോമസേന നല്‍കിയിരിക്കുന്നത്.
2019 ഒക്ടോബറില്‍ രാജ്‌നാഥ് സിംഗ് ഫ്രാന്‍സിലെത്തി റഫേല്‍ ഏറ്റുവാങ്ങിയിരുന്നു. അന്തരിച്ച മനോഹര്‍ പരീക്കര്‍ പ്രതിരോധ മന്ത്രിയായിരിക്കേയാണ് റഫേല്‍ കരാര്‍ ഒപ്പിട്ടത്. ആകെ 126 വിമാനങ്ങള്‍ വ്യോമസേനയ്‌ക്ക വേണമെന്നതാണ് ഇന്ത്യയുടെ നിലവിലെ ആവശ്യം. അതില്‍ 36 എണ്ണത്തിനുള്ള ധാരണയാണ് ഫ്രാന്‍സുമായി ധാരണയിലെത്തിയത്. 1600 കോടി രൂപയാണ് ഒരു റഫേല്‍ വിമാനത്തിന്റെ വില. 14 മിസൈല്‍ പിന്നുകള്‍ ഘടിപ്പിക്കാവുന്ന വിമാനം ഒരേ സമയം 40 ലക്ഷ്യങ്ങളെ നിരീക്ഷിക്കാന്‍ സാധിക്കുന്ന അത്യാധുനിക ശേഷിയുള്ളതാണെന്ന് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.