ഫ്‌ലോറിഡ: രണ്ടു അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികളെ തിരിച്ചെത്തിച്ച് സ്‌പേസ് എക്‌സ്. ഇന്നലെ വൈകിട്ടാണ് അമേരിക്കയുടെ ഫ്‌ലോറിഡാ കടലില്‍ ബഹിരാകാശ വാഹനം സുരക്ഷിതമായി ഇറങ്ങിയത്. സ്വകാര്യ കമ്പനിയുടെ വാഹനമായ സ്‌പേസ് എക്‌സാണ് സഞ്ചാരികളെ ബഹിരാകാശ നിലയത്തിലേയ്‌ക്കും തിരികേയും എത്തിച്ചത്. ഡൗവ് ഹര്‍ളി, ബോബ് ബെഹന്‍കെന്‍ എന്നിവരാണ് രണ്ടു മാസത്തെ പരിശീലന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി തിരികെ എത്തിയത്.
ബഹിരാകാശ രംഗത്തെ പുതിയ ചരിത്രമെന്നാണ് സംഭവത്തെ വിശേഷിപ്പിക്കുന്നത്. 45 വര്‍ഷത്തിന് ശേഷമാണ് സഞ്ചാരികള്‍ കടലില്‍ ഇറങ്ങിയുള്ള സംവിധാനം പരീക്ഷി ക്കപ്പെട്ടത്. നാസയ്‌ക്കു വേണ്ടിയാണ് സ്‌പേസ് എക്‌സ് എന്ന കമ്പനി ബഹിരാകാശ വാഹനം നിര്‍മ്മിച്ച് വിജയകരമായ ദൗത്യം പൂര്‍ത്തിയാക്കിയത്. ഭൂമിയുടെ അന്തരീക്ഷത്തിലേയ്‌ക്ക് എത്തിയതോടെ മൂന്നു പാരച്ച്യൂട്ടുകള്‍ വിടര്‍ത്തിയാണ് ബഹിരാകാശ വാഹനത്തിന്റെ ക്യാപ്‌സൂള്‍ രൂപത്തിലെ ഭാഗം കടലില്‍ പതിച്ചത്. ആകെ രണ്ടു യാത്രികരാണ് സ്‌പേസ് എക്‌സിന്റെ ആദ്യ ദൗത്യത്തിന്റെ ഭാഗമായത്. ഇനി നാലുപേരാണ് അടുത്ത ദൗത്യത്തിനായി ഒരുങ്ങുന്നത്.
ജപ്പാന്‍കാരനായ ഒരു ശാസ്ത്രജ്ഞനും നാസയുടെ മറ്റ് മൂന്നുപേരും അടുത്ത യാത്രയുടെ ഭാഗമാകും. സ്‌പേസ് എക്‌സിന്റെ വിജയത്തില്‍ പ്രേരണ ലഭിച്ചതിനാല്‍ നിരവധി മറ്റ് കമ്പനികളും ബഹിരാകാശ വാഹനങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ബോയിംഗിന്റെ ബഹിരാകാശ വാഹനം ഏകദേശം പൂർത്തിയായെന്നാണ് റിപ്പോർട്ടുകൾ















