ന്യൂഡൽഹി: നീറ്റ് ചോർച്ചയുമായി ബന്ധപ്പെട്ട എല്ലാം ചോദ്യങ്ങൾക്കും സർക്കാർ പാർലമെൻറിൽ മറുപടി നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയും രാജ്യസഭാ സഭാനേതാവുമായ ജെ.പി. നദ്ദ. കുട്ടികൾ രാജ്യത്തിന്റെ ഭാവിയാണ്. സർക്കാരിനും പ്രതിപക്ഷത്തിനും കുട്ടികളുടെ കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. വിഷയത്തിൽ തുറന്ന ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്. പ്രതിപക്ഷ നേതാവ് രാഹുലിന്റെ പ്രതികരണങ്ങൾ സെലക്ടീവായി പോകുന്നുവെന്നും ജെ. പി നദ്ദ ഡൽഹിയിൽ പറഞ്ഞു.
കോൺഗ്രസും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ചോദ്യപേപ്പർ ചോർച്ചകൾ എന്തുകൊണ്ട് ഉയർത്തിക്കാട്ടുന്നില്ലെന്ന് ജെ.പി. നദ്ദ ചോദിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ബിജെപി ഭരണകാലത്ത് 150-ലധികം ചോദ്യപേപ്പർ ചോർച്ചകൾ നടന്നുവെന്ന് രാഹുൽ ആരോപിച്ചതിന് പിന്നാലെയാണ് നദ്ദയുടെ പ്രതികരണം.
“ജമ്മു-കശ്മീരിലെ സർവീസ് സെലക്ഷൻ ബോർഡ് പരീക്ഷാ ചോർച്ച, കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലെ സ്കൂൾ പരീക്ഷാ ബോർഡ് ചോർച്ച, കോൺഗ്രസും ജാർഖണ്ഡ് മുക്തി മോർച്ചയും ഭരിക്കുന്ന ജാർഖണ്ഡിലെ പരീക്ഷാ ചോർച്ചകൾ എന്നിവയെക്കുറിച്ച് രാഹുൽ എന്തുകൊണ്ട് സംസാരിക്കുന്നില്ല?” എന്ന് നദ്ദ ചോദിച്ചു. “എന്തുകൊണ്ടാണ് നിങ്ങൾ സെലക്ടീവ് നിലപാട് സ്വീകരിക്കുന്നത്? വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്ട്രീയ നേട്ടമാണ് നിങ്ങളുടെ ലക്ഷ്യം. വിദ്യാർഥികളുടെ പ്രശ്നങ്ങളെ രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്,” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നീറ്റ് വിഷയത്തിൽ പാർലമെന്റിൽ വിശദമായ ചർച്ചയ്‌ക്ക് കേന്ദ്ര സർക്കാർ ഇപ്പോഴും തയ്യാറാണെന്നും നദ്ദ ആവർത്തിച്ചു. കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും അവസാനിപ്പിച്ച് വിഷയത്തിന്റെ എല്ലാ വശങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ചോദ്യപേപ്പർ ചോർച്ചയ്‌ക്ക് കാരണമായ ഘടകങ്ങൾ എന്തൊക്കെയാണ്, അതിൽ ആരൊക്കെയാണ് ഉൾപ്പെട്ടത്, കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്, ഇത്തരമൊരു സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണം എന്നിവയെല്ലാം വിശദമായി ചർച്ച ചെയ്യാം. പ്രതിപക്ഷം ആവശ്യപ്പെടുന്നത്ര സമയമെടുക്കാൻ സർക്കാർ തയ്യാറാണ്,” എന്നും നദ്ദ പറഞ്ഞു.















