ടെഹ്റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പത്താം ദിവസവും ശക്തമായി തുടരുന്നതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് ടാങ്കറിന് തീപിടിക്കുകയും ജീവനക്കാര്‍ ലൈഫ് ബോട്ടുകളിലൂടെ രക്ഷപ്പെടുകയും ചെയ്തതായി അന്താരാഷ്‌ട്ര റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം, ഇറാന്റെ വിവിധ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക തുടര്‍ച്ചയായ വ്യോമാക്രമണം തുടരുകയാണ്.
ഇറാനിലെ സിറിക്, ബന്ദര്‍ അബ്ബാസ്, ഖഷം ദ്വീപ്, ചബഹാര്‍, കൊനാരക് മേഖലകളിലെ സൈനിക കേന്ദ്രങ്ങളാണ് അമേരിക്ക ലക്ഷ്യമിട്ടത്. ഇതിന് പിന്നാലെ ബഹ്റൈനിലെയും കുവൈത്തിലെയും അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പ്രത്യാക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അവകാശപ്പെട്ടു.
ലോകത്തിലെ ഏറ്റവും നിര്‍ണായകമായ എണ്ണക്കടത്തുപാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കില്‍ സുരക്ഷാ ഭീഷണി രൂക്ഷമായതോടെ കപ്പല്‍ഗതാഗതം വീണ്ടും മന്ദഗതിയിലായിരിക്കുകയാണ്. ചരക്കുകപ്പലുകളുടെയും എണ്ണടാങ്കറുകളുടെയും സഞ്ചാരം ഗണ്യമായി കുറഞ്ഞതായി കപ്പല്‍ഗതാഗത വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
അമേരിക്കയുടെ വ്യോമാക്രമണങ്ങള്‍ ഹോര്‍മുസിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും കടലിടുക്കിലെ ഇറാന്റെ സ്വാധീനം പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യുദ്ധം വ്യാപിക്കുന്നതിനിടെ ജോര്‍ദാനിലും ഇറാഖിലും അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും യു.എസ്. അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
മേഖലയിലെ സംഘര്‍ഷം രൂക്ഷമായതോടെ ആഗോള എണ്ണവിപണിയിലും പ്രതിഫലനം പ്രകടമാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നതോടെ അന്താരാഷ്‌ട്ര വിപണിയില്‍ ഇന്ധനവിലയില്‍ വീണ്ടും സമ്മര്‍ദം വര്‍ധിച്ചിട്ടുണ്ട്. ഹോര്‍മുസ് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടത് ആഗോള വിതരണ ശൃംഖലയെയും ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നു.















