ഭദ്രകാളീ പ്രീണനത്തിനായി നടത്തിവരാറുള്ള ക്ഷേത്രത്തിലെ ഒരു പൈതൃക – അനുഷ്ഠാന കലയാണ് മുടിയേറ്റ്. മദ്ധ്യകേരളത്തിൽ എറണാകുളം ജില്ലയിലെ കീഴില്ലം, തൃശൂർ ജില്ലയിലെ കൊരട്ടി – ചെറ്റാരിക്കൽ ദേശം, തിരുമറയൂർ, പാഴൂർ, പുത്തൻ കുരിശ്, മഴുവനൂർ എന്നീ സ്ഥലങ്ങളാണ് ഈ പ്രാചീന കലയുടെ ഈറ്റില്ലം. ഭഗവതികാവുകളിലും, തറവാട്ട് ക്ഷേത്രങ്ങളിലും പ്രാചീന നൃത്തനാടക രൂപത്തിൽ ദാരിക വധം പ്രമേയമാക്കി കുറുപ്പ്, മാരാർ സമുദായക്കാർ അവതരിപ്പിച്ചുവരുന്ന അനുഷ്ഠാന കലായാണിത്.
അലങ്കരിച്ച പന്തലിൽ പഞ്ചവർണ്ണ പൊടികൾ കൊണ്ട് ഭദ്രകാളീ രൂപത്തിൽ കളം എഴുതി, തിരി ഉഴിച്ചിൽ, താലപ്പൊലി പ്രതിഷ്ഠാപൂജ, കളം മായ്‌ക്കൽ എന്നീ ചടങ്ങുകളോടെ ആരംഭിച്ച് അസുര ചക്രവർത്തിമാരായ ദാരികന്റെയും, ദാനവേന്ദ്രന്റെയും നീചപ്രവർത്തികളെ നാരദർ മുഖേന രംഗാവതരണം നടത്തുകയും അവസാനം കാളി – ദാരിക യുദ്ധത്തിൽ ദാരികനെ നിഗ്രഹിക്കുന്നതുവരെയുള്ള ഭാഗങ്ങളാണ് മുടിയേറ്റിൽ അവതരിപ്പിച്ചുവരുന്നത്.
ശിവൻ, നാരദൻ, കാളി, ദാരികൻ, ദാനവേന്ദ്രൻ എന്നിവരെ കൂടാതെ സദസ്സിന്റെ വിരസതയും ഭീതിയും ഒഴിവാക്കുന്നതിനായി വിദൂഷകരായ കൂളിയും, കോയിമ്പടായരും രംഗത്തെത്തുന്നു. ദുർമാർഗ്ഗിയായ ദാരികനെ ശ്രീഭദ്രകാളി യുദ്ധം ചെയ്ത്, വധിച്ച് സർവ്വലോകനന്മ ഉറപ്പുവരുത്തുന്ന കഥയാണ് മുടിയേറ്റിൽ പ്രതിപാദിച്ചിട്ടുള്ളത്.
സംഗീതാത്മകമായ സംഭാഷണങ്ങളുടെ അകമ്പടിയായി വീക്കു ചെണ്ട, ഉരുട്ടു ചെണ്ട, ഇലത്താളം, ചേങ്ങില, കൊമ്പ്, കുഴൽ എന്നീ വാദ്യങ്ങൾ അരങ്ങുണർത്തുന്നു. നിലവിളക്കും പന്തങ്ങളും തീവെട്ടിയുമാണ് ദീപ സംവിധാനം. കഥകളിക്കുള്ളതുപോലെ തിരശ്ശീല ഒരുക്കാറുണ്ട്. സൂര്യാസ്തമയം മുതൽ പുലരും വരെയാണ് മുടിയേറ്റ് അവതരിപ്പിച്ചുവരുന്നത്.
മുടിയേറ്റിന്റെ ചില അംശങ്ങളിൽ ചാക്യാർകൂത്തിനോടും കഥകളിയോടും സാമ്യമുണ്ട്. കഥാപാത്രങ്ങൾക്ക് മുഖത്ത് ചമയവും, കിരീടവും, ഉടുത്തുകെട്ടും ഉണ്ട്. കാളിയുടെ മുഖം അരിമാവും ചുണ്ണാമ്പും ചേർത്ത് ചുട്ടി കുത്തുന്നു. മരമോ ലോഹമോ കൊണ്ടുണ്ടാക്കിയ വലിയ കിരീടത്തിൽ കുരുത്തോല തോരണങ്ങൾ കൊണ്ട് മുടി തീർത്ത് കാളി ശിരസ്സിൽ അണിയുന്നു. കാളിപുറപ്പാട് ഈ കലാരൂപത്തിന്റെ ഏറെ ശ്രദ്ധ ആകർഷിക്കുന്ന ഒരു ഇനമാണ്.
Comments