മാസങ്ങളോളമുള്ള കാത്തിരിപ്പിനൊടുവിൽ റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്നിക് വി എന്ന കൊറോണ വാക്‌സിനിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ലോക ജനത. കോവിഡിനെതിരെ വാക്‌സിൻ കണ്ടെത്താനുള്ള പരീക്ഷണങ്ങൾ വിവിധ രാജ്യങ്ങൾ ശക്തിപ്പെടുത്തുന്നതിനിടെയാണ് റഷ്യ അവരുടെ വാക്‌സിൻ മനുഷ്യരിൽ കുത്തിവെച്ചത്. റഷ്യൻ പ്രസിഡന്റായ വ്ളാഡിമിർ പുടിനാണ് കോവിഡ് വാക്‌സിൻ പുറത്തിറക്കിയത്. തന്റെ മകളിൽ പരീക്ഷിച്ച് ഫലം കണ്ടതിനു ശേഷമാണ് വാക്സിൻ പുറത്തിറക്കിയതെന്ന് പുടിൻ അവകാശപ്പെടുന്നു.
ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും ചേർന്നാണ് റഷ്യൻ കൊറോണ വാക്‌സിൻ വികസിപ്പിച്ചെടുത്തത്. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്ന SARS-COV-2 സ്പൈക്ക് പ്രോട്ടീൻ ഉപയോഗിച്ചുള്ള കോവിഡ് വാക്‌സിനാണ് റഷ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ശക്തി കുറഞ്ഞ വൈറസുകൾ ശരീരത്തിൽ കയറ്റി രോഗത്തിനെതിരായി പ്രവർത്തിക്കുന്ന ആന്റിജൻ ഉത്പാദിപ്പിച്ചെടുക്കുന്ന രീതിയിലാണ് മരുന്ന് തയാറാക്കിയിരിക്കുന്നതെന്നാണ് ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അലക്സാണ്ടർ ഗിന്റ്സ്ബർഗ് പറയുന്നത്.
റഷ്യയുടെ കോവിഡ് വാക്‌സിൻ ഇറങ്ങിയതിനെ തുടർന്ന് മരുന്നിന്റെ സുരക്ഷയെക്കുറിച്ച് നിരവധി സംശയങ്ങൾ ഉയർന്നു വന്നിരുന്നു. വാക്‌സിൻ ഫലിച്ചില്ലെങ്കിൽ വൈറസിന്റെ തീവ്രത ഇനിയും വർധിച്ചേക്കും എന്ന് പ്രമുഖ വൈറോളജിസ്റ്റുമാർ പറഞ്ഞു. വാക്‌സിൻ നിർമാണത്തിൽ ധൃതിയെക്കാൾ കൂടുതൽ നടപടിക്രമം പൂർണ്ണമായി പാലിക്കണം എന്നു ലോകാരോഗ്യ സംഘടന റഷ്യയ്‌ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പോലും വാക്‌സിൻ എല്ലാ വിധ പരീക്ഷണങ്ങൾക്കുമൊടുവിൽ കോവിഡിനെതിരെ ഫലപ്രദം എന്ന അവകാശത്തോടെയാണ് റഷ്യ മരുന്ന് പുറത്തെത്തിയിരിക്കുന്നത്.
ലോകത്താകമാനം 160 ലധികം മരുന്നുകൾ പരീക്ഷണത്തിൽ ഉണ്ട്. ഇതിൽ 27 എണ്ണം മനുഷ്യ ശരീരത്തിൽ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ഓക്സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും കോറോണയ്‌ക്കെതിരെയുള്ള മരുന്നിന്റെ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനിടെയാണ് കോറോണയ്‌ക്കുള്ള ആദ്യ മരുന്ന് റഷ്യ പൂർത്തീകരിച്ചത്.
Comments