അഞ്ഞൂറു വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ ശ്രീരാമ ക്ഷേത്ര പുനർ നിർമ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നടത്തി. വർഷങ്ങളായുള്ള നിയമ പോരാട്ടങ്ങൾക്കും നൂറ്റാണ്ടുകളായിട്ടുള്ള പ്രക്ഷോഭങ്ങൾക്കും ശേഷം സുപ്രീം കോടതിയുടെ സുപ്രധാന വിധിയ്‌ക്ക് അനുസരിച്ചാണ് അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രം പുനർ നിർമ്മിക്കാൻ തീരുമാനിച്ചത്.
അയോദ്ധ്യ പ്രക്ഷോഭങ്ങളുടെ ചരിത്രത്തിന് ആധുനിക ഇന്ത്യയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. 1524 ൽ ബാബറിന്റെ സൈന്യാധിപനായ മിർബാക്കി പൊളിച്ചുകളഞ്ഞ ശ്രീരാമ ക്ഷേത്രം തിരിച്ചു പിടിക്കുന്നതിനായി നിരവധി തവണ ഹിന്ദു രാജാക്കന്മാരും ശ്രീരാമ ഭക്തരും പ്രക്ഷോഭം നടത്തിയിട്ടുണ്ട്. ഒട്ടനവധി ജീവത്യാഗങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിനെല്ലാറ്റിനും ശുഭകരമായ ഒരു പരിസമാപ്തിയാണ് പ്രധാനമന്ത്രി നടത്തിയ ശിലാസ്ഥാപനത്തോടെ ഉണ്ടായിരിക്കുന്നത്.
രാമക്ഷേത്ര പുനർ നിർമ്മാണത്തെ ഏതാണ്ടെല്ലാ രാഷ്‌ട്രീയകക്ഷികളും സ്വാഗതം ചെയ്തിട്ടുണ്ട്. വളരെ കുറഞ്ഞ നിമിഷം കൊണ്ടാണ് കോൺഗ്രസുകാർ ഹനുമാനേക്കാൾ വലിയ ശ്രീരാമഭക്തരായത്. കമൽ നാഥ് ഹനുമാൻ ചാലീസ ചൊല്ലി ആഘോഷിച്ചു. രാജീവ് ഗാന്ധി ഇതാഗ്രഹിച്ചിരുന്നുവെന്ന് ദിഗ്‌വിജയ് സിംഗ് പറഞ്ഞു. പ്രിയങ്കയും രാഹുലും വരെ പിന്തുണച്ചു. കോൺഗ്രസിൽ നിന്ന് ഇതല്ല ഞങ്ങൾ പ്രതീക്ഷിച്ചതെന്ന് മുസ്ലിം ലീഗും രാമക്ഷേത്ര നിർമ്മാണം ഹിന്ദുരാഷ്‌ട്രത്തെ സൃഷ്ടിക്കാനാണെന്ന് ഇടതു കക്ഷികളും അഭിപ്രായപ്പെട്ടെങ്കിലും പൊതുവെ എല്ലാവരും രാമജന്മഭൂമി വിഷയം ഈ രീതിയിൽ അവസാനിച്ചതിൽ സന്തോഷിക്കുന്നുണ്ട്.
അപ്പോഴും ചരിത്രത്തിലെ മുറിവുകളിൽ കുത്തി അതിനെ ഉണക്കാതെ സൂക്ഷിക്കുന്ന ഒരു വലിയ വിഭാഗമുണ്ട്. രാമജന്മഭൂമി തർക്കത്തിൽ ഒരുകാലത്തും സമവായം ഉണ്ടാകാൻ അനുവദിക്കാത്ത അവരാണ് ഈ വിഷയത്തെ ഇത്ര വഷളാക്കിയത്. ഇത് പറയുന്നത് മറ്റാരുമല്ല ആർക്കിയോളകിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉത്തരമേഖല ഡയറക്ടറായിരുന്ന പുരാവസ്തു ഗവേഷകൻ കെ.കെ മുഹമ്മദാണ്. സമവായത്തിന് തയ്യാറായിരുന്ന മുസ്ലിം വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് സൗഹൃദാന്തരീക്ഷത്തിൽ ഇത് അവസാനിപ്പിക്കാൻ ഒരു കാലത്തും സമ്മതിക്കാതിരുന്ന ഇടത് ചരിത്രകാരന്മാരെയാണ് അദ്ദേഹം ഇക്കാര്യത്തിൽ കുറ്റപ്പെടുത്തുന്നത്.
തർക്കമന്ദിരം വിട്ടുകൊടുത്താൽ അതോടെ പ്രശ്നമവസാനിക്കുമെന്നും രാമന്റെ ജന്മസ്ഥലം ഹിന്ദുക്കളുടെ വൈകാരികമായ ഇടമാണെന്നും മനസിലാക്കിയ മുസ്ളിം നേതൃത്വം സമവായത്തിന്റെ പാതയിലെത്തിയപ്പോഴാണ് ചുരുക്കം വരുന്ന മുസ്ളിം തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് ഉത്തേജനം നൽകിക്കൊണ്ട് ഇടത് ചരിത്രകാരന്മാർ മുന്നോട്ടു വന്നതെന്ന് അദ്ദേഹം പറയുന്നു.
ജെ എൻ യു ചരിത്രകാരന്മാരായ എസ് ഗോപാൽ , ബിപിൻ ചന്ദ്ര, റോമില ഥാപ്പർ എന്നിവരോടൊപ്പം ആർ.എസ് ശർമ , അക്തർ അലി, ഡി എൻ ഝാ , ഇർഫാൻ ഹബീബ് , സൂരജ് ഭാൻ എന്നിവർ കൂടി ചേർന്നപ്പോൾ മുസ്ളിം തീവ്രവാദ സംഘത്തിന് അതൊരു മുതൽക്കൂട്ടായി .
പിന്നീട് രാമന്റെ അസ്തിത്വത്തെയും രാമായണത്തെയും ചോദ്യം ചെയ്തുകൊണ്ടുള്ള ചരിത്രഗവേഷണങ്ങളുടെ ഒരു കുത്തൊഴുക്ക് തന്നെയായിരുന്നു . ഇല്ലാത്ത രാമനെങ്ങനെ ജനിക്കും എന്ന് ചോദിച്ച ഈ സൃഗാലബുദ്ധികൾ എരിതീയിലായിരുന്നു എണ്ണയൊഴിച്ചത് . പത്തൊൻപതാം നൂറ്റാണ്ടിനു മുൻപ് ക്ഷേത്രമുണ്ടായിരുന്നില്ലെന്നുള്ള വാദവുമായി ഇടത് ചരിത്രകുഴലൂത്തുകാർ ആടിത്തിമിർത്തതോടെയാണ് മുസ്ളിം തീവ്രപക്ഷത്തിന് മേൽക്കൈ ലഭിച്ചത് . രമ്യമായി പ്രശ്നം പരിഹരിക്കണമെന്ന് ചിന്തിച്ച മുസ്ളിം പൊതുജനം മാറി ചിന്തിക്കാൻ തുടങ്ങിയത് അപ്പോൾ മുതലാണ് . അങ്ങനെ സമവായം വിദൂര സാദ്ധ്യതയുമായി.
ശ്രീരാമ ജന്മഭൂമി ഹിന്ദുക്കളുടെ വൈകാരിക പ്രശ്നമാണെന്നുള്ള കാര്യം ചിന്തിക്കാതെ മറുഭാഗത്ത് സംഘപരിവാറിനെ കണ്ട് അതിനോടുള്ള എതിർപ്പാണ് ഇടതുപക്ഷം നടത്തിയത് .പ്രശ്നത്തിൽ പൂർണമായും മുസ്ലിം ആക്ഷൻ കമ്മിറ്റിയുടെ ഒപ്പം നിൽക്കുകയും സമാധാനപരമായ പരിഹാരം സാദ്ധ്യമാകുന്നതിന് അങ്ങേയറ്റം ഇടങ്കോലിടുകയും ചെയ്തു
തർക്കമന്ദിരം ഏതു വിധേനെയും നിലനിർത്തുന്നത് അഭിമാന പ്രശ്നമാക്കി വളർത്തിയതിലും പ്രശ്നത്തിൽ അതിവൈകാരികത കലർത്തിയതിനും ഇടത് പക്ഷത്തിന് കാര്യമായ പങ്കുണ്ടെന്നത് ഇതിൽ നിന്ന് വ്യക്തമാണ് . ക്ഷേത്രമുണ്ടായിരുന്നതിന്റെ തെളിവുകൾ ഹാജരാക്കപ്പെടുമ്പോൾ രാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന നിലപാടാണ് ഇടതുപക്ഷം മുന്നോട്ടു വച്ചത് . ഒരു തെളിവും ഇല്ലാതെ , ശിലാലിഖിതങ്ങൾ വായിക്കാൻ പോലും അറിയാതെ , സംസ്കൃതമോ ചരിത്രമോ അറിയാതെ വെറുതെ വാചകടിച്ചവരാണ് മുസ്ലിം വിഭാഗത്തിനു വേണ്ടി ഹാജരായ ഇടത് ചരിത്രകാരന്മാർ. അവരെല്ലാവരും എഴുതിയതും പറഞ്ഞതും യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണെന്നും സമൂഹത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാനുള്ള വാചാടോപങ്ങൾ മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.
ഇപ്പോഴും സുപ്രീം കോടതി ഏകപക്ഷീയമായി വിധിപറഞ്ഞെന്നുള്ള നിലപാടെടുക്കുന്നവരേയും കാണുന്നുണ്ട്. അങ്ങനെയുള്ളവർ ആ വിധി ഒന്ന് പഠിക്കുകയാണ് വേണ്ടത്. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് കൊണ്ടാണ് മറ്റൊരു കെട്ടിടം നിർമ്മിച്ചതെന്ന് അസന്നിഗ്‌ദ്ധമായി തെളിഞ്ഞതാണ്. ആ കെട്ടിടത്തിനടിയിൽ ക്ഷേത്രം ഉണ്ടായിരുന്നതായും തെളിഞ്ഞിട്ടുണ്ട്. പുരാവസ്തു ഗവേഷകരുടെ കണ്ടെത്തൽ പ്രകാരം അവിടെയുണ്ടായിരുന്ന മസ്ജിദിന്റെ തൂണുകൾ ക്ഷേത്രത്തൂണുകളായിരുന്നു. അതും വെറുതെയുള്ള തീണുകളല്ല ഹിന്ദു ഐശ്വര്യ ചിഹ്നമായ പൂർണകലശം കൊത്തിയ തൂണുകൾ. അഭിഷേക ജലമൊഴുകിപ്പോകുന്ന മകര പ്രണാളിയും അവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
വൈകാരികമായ ഒരു വിഷയത്തെ അത്യന്തം ദുഷ്ടലാക്കോടെ സമീപിച്ച് ഒരു പഠനവും നടത്താതെ സംഘപരിവാറിനെ എതിർക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ഇടത് ചരിത്രകാരന്മാർ ചെയ്ത കൊടും ചതി രാജ്യത്ത് ഉണ്ടാക്കിയ കുഴപ്പങ്ങൾ എന്തൊക്കെയാണെന്ന് ഒന്നാലോചിച്ച് നോക്കൂ. സമവായത്തിന് തയ്യാറായിരുന്ന മുസ്ലിം സമുദായത്തെ കുത്തിത്തിരിപ്പിച്ച് ഒരു വൈകാരിക വിഷയത്തെ പരമാവധി വഷളാക്കിയ ഇക്കൂട്ടരുടെ പിൻഗാമികളാണ് സാമൂഹ്യ മാദ്ധ്യമങ്ങൾ തോറും ഇന്ന് ആ നൂറ്റിമുപ്പത് കോടിയിൽ ഞാനില്ല ഞാനില്ല എന്ന പ്രചാരണം നടത്തുന്നത്. തല തകർന്ന് പോയിട്ടും വാലിലൂടെയെങ്കിലും വിഷം വമിപ്പിച്ച് അരക്ഷിതാവസ്ഥയുണ്ടാക്കാൻ കഴിയുമോ എന്ന് വീണ്ടും വീണ്ടും ആലോചിക്കുകയാണവർ.
ഹാഗിയ സോഫിയ ഓർമ്മിക്കണം എന്ന് മറ്റൊരു കൂട്ടരും പറയുന്നുണ്ട്. അത്തരം മതമൗലിക വാദ സംഘടനകൾ പറയുന്നത് വീണ്ടും അവിടെ മസ്ജിദ് നിർമ്മിക്കുമെന്നാണ്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥ തീർപ്പാക്കിയ ഒരു കേസിൽ അവിടെ ക്ഷേത്രം ഉയരാനൊരുങ്ങുകയാണ്. ഉയരും എന്നതിൽ സംശയവുമില്ല. അങ്ങനെയെങ്കിൽ ഇവർ ഇനി എന്ത് ചെയ്തിട്ടായിരിക്കും വീണ്ടും അവിടെ മസ്ജിദ് നിർമ്മിക്കുക . ക്ഷേത്രം തകർത്തിട്ടോ ? അതോ സുപ്രീം കോടതി വിധി റദ്ദാക്കുന്ന മറ്റൊരു കോടതി സ്ഥാപിച്ചോ ?
ചിന്തിക്കേണ്ട വസ്തുതയാണ്.. അവകാശവാദങ്ങൾക്കപ്പുറം അതിൽ ഒളിഞ്ഞ് കിടക്കുന്ന അപകടത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതാണ്.. കാരണം ചരിത്രത്തിൽ നിന്ന് പഠിക്കാത്തവർ നില നിന്ന ചരിത്രം ഈ ഭൂമിയിലില്ല
Comments