പറയിപെറ്റ പന്തിരു കുലത്തെ കുറിച്ചും, പ്രസവിച്ച മക്കള്‍ക്കെല്ലാം വായുണ്ടോ എന്നു ചോദിച്ച ശേഷം വാ കൊടുത്ത ദൈവം അവര്‍ക്ക് ഭക്ഷണത്തിനുള്ള വഴി കൊടുക്കും എന്ന് പറഞ്ഞ വരരുചിയെ കുറിച്ചും കേള്‍ക്കാത്തവരായും ആരും കാണില്ല. വരരുചിക്ക് ചണ്ഡാലയായ ഭാര്യയില്‍ ജനിച്ച പന്ത്രണ്ട് മക്കളില്‍ ഒരാളാണ് അകവൂര്‍ ചാത്തന്‍. എറണാകുളം ജില്ലയിലെ ശ്രീമൂലം പഞ്ചായത്തില്‍ പെരിയാറിന്റെ തീരത്താണ് അകവൂര്‍ മന. ചാത്തന്‍ എന്ന് പേരുള്ളതിനാല്‍ അദ്ദേഹം താണ ജാതിക്കാരന്‍ ആണെന്നും കരുതിയിരുന്നു. തമ്പുരാക്കന്മാരും മനകളും ജ്വലിച്ചു നില്‍ക്കുന്ന ആ കാലത്ത് മനയിലെ കാര്യസ്ഥനാകാന്‍ ഒരു താഴ്ന്ന ജാതിക്കാരനു കഴിയില്ലായിരുന്നു. എന്നാല്‍ രാമന്‍ എന്നായിരുന്നു അകവൂര്‍ ചാത്തന്റെ പേരെന്നും കൈപ്പാനപ്പനപ്പിള്ളി എന്ന പേരില്‍ ഒരു നായര്‍ തറവാട് അകവൂര്‍ മനയ്‌ക്കു സമീപം ഉണ്ടായിരുന്നു എന്നും അവിടെ നിന്നാവാം രാമന്‍ കാര്യസ്ഥനായി എത്തുന്നത് എന്നും പറയപ്പെടുന്നുണ്ട്.
64 ബ്രാഹ്മണ ഗ്രാമങ്ങളില്‍ ഒന്നായ ഐരാണിക്കുളത്തിന്റെ തമ്പ്രാക്കള്‍ സ്ഥാനം അകവൂര്‍ മനയ്‌ക്കായിരുന്നു. പെരിയാറിന്റെ വടക്കേ അറ്റത്താണ് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനും പാര്‍വതിയുമാണ് ഇവിടുത്തെ പ്രതിഷ്ഠ. അകവൂര്‍ മനയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നതാണ് ഈ ക്ഷേത്രം. ഇന്ന് ക്ഷേത്രമിരിയ്‌ക്കുന്ന സ്ഥലം അന്ന് കൊടുംകാടായിരുന്നു. വന്യമൃഗങ്ങള്‍ അവിടെ സ്വൈരവിഹാരം നടത്തിപ്പോന്നു. നമ്പൂതിരി ഐരാണിക്കുളം ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ ദിവസം തന്നെ അവിടെയൊരു സംഭവമുണ്ടായി. അവിടെ കാടുവെട്ടാന്‍ വന്ന ഒരു പുലയസ്ത്രീ, തന്റെ കയ്യിലുണ്ടായിരുന്ന അരിവാളിന് മൂര്‍ച്ച കൂട്ടാന്‍ അടുത്തുകണ്ട ഒരു കല്ലില്‍ ഉരച്ചുനോക്കിയപ്പോള്‍ അവിടെനിന്ന് രക്തപ്രവാഹമുണ്ടായി.
സമനില തെറ്റിയ ആ സ്ത്രീ, ഏകദേശം മൂന്ന് കിലോമീറ്റര്‍ ദൂരം കിഴക്കോട്ടോടി ഒഴിഞ്ഞ ഒരു പറമ്പിലെത്തുകയും അവിടെവച്ച് മുക്തിയടയുകയും ചെയ്തു. ഈ വിവരം കാട്ടുതീ പോലെ പടര്‍ന്നു. വിവരമറിഞ്ഞ നമ്പൂതിരി പരിവാരങ്ങളോടും ചാത്തനടക്കമുള്ള പരിചാരകരോടും കൂടി സംഭവസ്ഥലത്തെത്തി നോക്കിയപ്പോള്‍ സ്വയംഭൂവായ ഒരു ശിവലിംഗത്തില്‍ നിന്നാണ് രക്തപ്രവാഹമുണ്ടാകുന്നതെന്ന് മനസ്സിലാക്കി. തൊട്ടടുത്ത് ഒരു കിണറും പ്രത്യക്ഷപ്പെട്ടിരുന്നു. സന്തോഷാധിക്യം കൊണ്ട് കണ്ണുനിറഞ്ഞുപോയ നമ്പൂതിരി, ശിവലിംഗത്തിനുമുന്നില്‍ സാഷ്ടാംഗം പ്രണമിച്ചു.
ഐരാണിക്കുളത്തുനിന്നുള്ള മടങ്ങുന്ന സമയത്ത് ഐരാണിക്കുളത്തപ്പന്‍ നമ്പൂതിരിയുടെ കുടയില്‍ കുടികൊണ്ടതുകൊണ്ടാണ് അതിന് അത്യധികം ഭാരം തോന്നിയതെന്നും നമ്പൂതിരി മൂത്രമൊഴിയ്‌ക്കുന്നതിനുമുമ്പായി കുട ഒരു സ്ഥലത്ത് ഒതുക്കിവച്ചപ്പോള്‍ ഐരാണിക്കുളത്തപ്പന്‍ കുടയില്‍ നിന്നിറങ്ങുകയും ഭൂമിയ്‌ക്കടിയിലൂടെ സഞ്ചരിച്ച് ആദ്യം കിണറ്റില്‍ കുടികൊണ്ടശേഷം സ്വയംഭൂവായി പ്രത്യക്ഷപ്പെടുകയുമായിരുന്നുവെന്നും ചാത്തന്‍ നമ്പൂതിരിയെ അറിയിച്ചു. ഇത്രയുമായപ്പോള്‍ നമ്പൂതിരി ക്ഷേത്രനിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
പ്രഗല്ഭരായ ക്ഷേത്രശില്പികളുടെ നേതൃത്വത്തില്‍ എല്ലാവിധ വാസ്തുനിയമങ്ങളുമനുസരിച്ചാണ് ക്ഷേത്രനിര്‍മ്മാണം നടത്തിയത്. ഐരാണിക്കുളത്തപ്പന്‍ പാര്‍വ്വതീസമേതഭാവത്തിലുള്ള പ്രതിഷ്ഠയായതിനാല്‍ പുതിയ ക്ഷേത്രത്തിലും പാര്‍വ്വതീപ്രതിഷ്ഠ നടത്തി. ഐരാണിക്കുളത്തപ്പന്‍ കുടികൊള്ളുന്ന സന്നിധി, അന്നുമുതല്‍ തിരുവൈരാണിക്കുളം എന്ന പേരില്‍ പ്രസിദ്ധമായി. അകവൂര്‍ നമ്പൂതിരി തന്നെ ക്ഷേത്രത്തിന്റെ ഊരാളനുമായി. ഗണപതി, അയ്യപ്പന്‍, മഹാവിഷ്ണു, സതീദേവി, ഭദ്രകാളി, നാഗദൈവങ്ങള്‍ എന്നിവരാണ് മറ്റു പ്രതിഷ്ഠകള്‍. ധനുമാസത്തില്‍തിരുവാതിരനാള്‍ മുതല്‍ 12 ദിവസം മാത്രമേ ശ്രീപാര്‍വ്വതിയുടെ നട തുറക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളില്‍ ഭക്തജനത്തിരക്ക് കൂടുതലാണ്. ഈ ക്ഷേത്രത്തിനെ സ്ത്രീകളുടെ ശബരിമല എന്നും വിളിച്ചുപോരുന്നു. ശിവന് കുംഭമാസത്തില്‍ തിരുവാതിര ആറാട്ടായി എട്ടുദിവസത്തെ ഉത്സവമുണ്ട്. ഇവ കൂടാതെ ശിവരാത്രി, നവരാത്രി, മണ്ഡലകാലം തുടങ്ങിയവയും ഇവിടെ വിശേഷമാണ്.
Comments