ഒരേ സമയം 100 ടാർഗറ്റുകൾ ട്രാക്ക് ചെയ്യാനും അവയിൽ പകുതിയോളം എണ്ണത്തെ കുറിച്ച് തത്സമയം റിപ്പോർട്ട് നൽകുകയും ചെയ്യുന്ന ഫാൽക്കൺ അവാക്സ് . അതിർത്തിയിൽ അയയാതിരിക്കുന്ന ചൈനയെയും പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്താനെയും വിറപ്പിക്കാനുള്ള പുത്തൻ ആയുധമാണ് ഇന്ത്യയ്ക്ക് ഫാൽക്കൺ അവാക്സ് .ഇത് കൂടി ചേരുന്നതോടെ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനത്തിനു കരുത്ത് കൂടും.കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണു ഫാൽക്കൺ വാങ്ങുന്നതിന് ഇസ്രയേൽ അധികൃതരുമായി പുതിയ ചർച്ചകൾ നടത്തിയത്.
ശത്രുവിമാനങ്ങൾ, മിസൈലുകൾ, അതിർത്തിക്കപ്പുറത്തുള്ള സൈനികരുടെ നീക്കങ്ങൾ എന്നിവ ട്രാക്ക് ചെയ്യാൻ ഫാൽക്കണിനു കഴിയും . ആധുനിക യുദ്ധത്തിൽ അവാക്സ്, എഇഡബ്ല്യു ആൻഡ് സി എന്നീ നിയന്ത്രണ, മുന്നറിയിപ്പ് സംവിധാനങ്ങൾ ഘടിപ്പിച്ച വിമാനങ്ങളുടെ സാന്നിധ്യം നിർണായകമാണ്.
റഷ്യൻ നിർമ്മിത എ-50 എയർക്രാഫ്റ്രിന് മുകളിൽ ഘടിപ്പിക്കുന്ന ഫാൽക്കൺ റഡാർ 360 ഡിഗ്രി തിരിഞ്ഞ് ശത്രുക്കളുടെ നീക്കം സസൂക്ഷ്മം നിരീക്ഷിക്കും. നിലവിൽ ഇന്ത്യയ്ക്ക് ഫാൽക്കൺ റഡാർ ഘടിപ്പിച്ച മൂന്ന് വിമാനങ്ങളുണ്ട്. 240 ഡിഗ്രി നിരീക്ഷണത്തിന് ഉതകുന്ന ഡിആർഡിഒ നിർമ്മിത വിമാനങ്ങൾ രണ്ടെണ്ണവുമുണ്ട്.
ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ആദ്യ എഡബ്ല്യുഎസിഎസ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. 2004ൽ കരാറൊപ്പിട്ടു. ആദ്യത്തേത് 2009ലും മൂന്നാമത്തേത് 2011ലും ഇന്ത്യയ്ക്കു കൈമാറി
മിസൈൽ ഭീഷണികളെ നേരിടാനുള്ള ഫാൽക്കണിന്റെ കഴിവും അതിർത്തി വിന്യാസത്തിൽ നിർണായകമാണ്. ഭൂനിരപ്പിൽ നിന്ന് 40,000 അടി വരെ സ്കാൻ ചെയ്യാനുള്ള ശേഷിയോടെയാണു ഫാൽക്കൺ റഡാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതായത് ഈ പരിധിയിലുള്ള ചലിക്കുന്ന എല്ലാ വസ്തുക്കളും ഫാൽക്കൺ റഡാർ സൂക്ഷ്മമായി വിലയിരുത്തും .
റഷ്യയുടെ ഇല്ല്യുഷിൻ -76 ട്രാൻസ്പോർട്ട് വിമാനത്തിലാണ് എഡബ്ല്യുഎസിഎസ് ഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ നിരീക്ഷണ ശേഷി കാരണം ‘ആകാശത്തിലെ കണ്ണ്’ എന്നാണു വിളിക്കുന്നത് .ശത്രുവിന്റെ പോർവിമാനങ്ങളെയും ക്രൂസ് മിസൈലുകളെയും ഡ്രോണുകളെയും കണ്ടെത്താനും ട്രാക്ക് ചെയ്യാനും ഇവയ്ക്കു സാധിക്കും. ശത്രുസൈന്യത്തിന്റെ ഒരുക്കങ്ങളെ വിലയിരുത്തി തിരിച്ചടിക്കു തയാറെടുക്കാൻ സേനയെ സഹായിക്കുന്നു
ഇന്ത്യയുടെ മേൽനോട്ടത്തിലാണു റഷ്യൻ ഐഎൽ-76 എ 50 ബെറിവ് ട്രാൻസ്പോർട്ട് ജെറ്റുകളിൽ ഇസ്രയേലി ഫാൽക്കൺ റഡാർ സംയോജിപ്പിച്ചതും സോഫ്റ്റ്വെയർ പ്രോഗ്രാമുകൾ ചെയ്തതും. 30,000 അടി ഉയരത്തിൽനിന്നു 500 കിലോമീറ്റർ ദൂരെയുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കഴിയുമെന്നതാണു ഫാൽക്കൺ എഡബ്ല്യുഎസിഎസിന്റെ പ്രധാന സവിശേഷത.
വാസയോഗ്യമല്ലാത്ത ഭൂപ്രദേശം കാരണം റഡാർ യൂണിറ്റുകൾ സ്ഥാപിക്കാൻ കഴിയാത്ത വടക്കൻ അതിർത്തികളിലെ ഹിമാലയൻ പർവതനിരകളിൽ ഫാൽക്കൺ ഇന്ത്യയുടെ കണ്ണായി മാറും.















