കൊറോണ വ്യാപനത്തെ തുടർന്ന് ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം മാസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച ഈ സാഹചര്യത്തിൽ അടച്ചുപൂട്ടിയ ഒട്ടുമിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ കൂട്ടത്തിൽ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ഊട്ടിയും തുറന്നിരിക്കുകയാണ്. സെപ്റ്റംബർ ഒൻപത് മുതലാണ് ഊട്ടി വിനോദ സഞ്ചാരികൾക്കായി വീണ്ടും ഒരുങ്ങിയത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ഊട്ടിയുടെ ടൂറിസ്ററ് പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്.
എന്നാൽ വിനോദ സഞ്ചാരത്തിനായി ഊട്ടിയിലേക്ക് വരുന്നവരുടെ കൈയിൽ നിർബന്ധമായി ഇ പാസ് വേണം. കൊറോണക്കെതിരെയുള്ള സുരക്ഷയെ മുൻനിർത്തി പരിമിതമായി മാത്രമേ പാസുകൾ അനുവദിക്കുകയുള്ളുവെന്ന് കലക്ടർ ജെ. ഇന്നസെന്റ് ദിവ്യ വ്യക്തമാക്കി. ഊട്ടിയുടെ തണുപ്പിൽ അലിഞ്ഞു ചുറ്റിനുമുള്ള കാഴ്ചകൾ കണ്ടു രസിച്ചു നടക്കാൻ എന്നും എല്ലാവർക്കും ഒരു കൊതിയാണ്. ഊട്ടിയിലേക്ക് ഒരു ട്രിപ്പ് പോകാത്തവരും വളരെ കുറവാണ്. കൊറോണ മൂലമുള്ള ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഊട്ടി അടച്ചിടേണ്ടി വന്നത് ടൂറിസം മേഖലയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമായിരുന്നു. ഇപ്പോൾ ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നത് ഏറെ പ്രതീക്ഷയോടെയാണ്. വരും ദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണം വർധിക്കുമെന്നുതന്നെയാണ് ടൂറിസം മേഖലയുടെ വിശ്വാസം.
ഊട്ടി ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, കോത്തഗിരി നെഹ്‌റു പാർക്ക്, കുന്നൂർ സിംസ് പാർക്ക്, മേട്ടുപ്പാളയം ചുരത്തിലെ കാട്ടേരി പാർക്ക് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. നീലഗിരിയിലെ ഉദ്യാനങ്ങളും തുറന്നിട്ടുണ്ട്. ഊട്ടി സസ്യോദ്യാനം, റോസ് ഗാർഡൻ, ടി പാർക്ക്, കുനൂർ സിംസ് പാർക്ക്, കാട്ടേരി പാർക്ക് എന്നിവയാണ് നിലവിൽ തുറന്നിരിക്കുന്നത്.
Comments