മുംബൈ: ആഗസ്റ്റിൽ രാജ്യത്തെ
യാത്രാവാഹനങ്ങളുടെ വിൽപനയിൽ മുൻ വർഷത്തെക്കാൾ 14.16 ശതമാനം വർദ്ധന. ഇരുചക്ര വാഹനങ്ങളുടെ വിൽപനയും 3 ശതമാനം വർദ്ധിച്ചതായി സൊസെെറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബെെൽ മാനുഫാക്ചേഴ്സ് വ്യക്തമാക്കി. കൊറോണ വെെറസ് ഉയർത്തിയ പ്രതിസന്ധിയിൽ ആശങ്കയിലായിരുന്ന വാഹന വിപണിക്ക് ആത്മവിശ്വാസം നൽകുന്നതാണ് ഓഗസ്റ്റിലെ വിൽപന കണക്ക്.
കാറുകളും യൂട്ടിലിറ്റി വാഹനങ്ങളും യാത്രയ്‌ക്ക് ഉപയോഗിക്കുന്ന വാനുകളും ഉൾപ്പെടെ 2,15,916 യാത്രാവാഹനങ്ങളാണ് ഓഗസ്റ്റിൽ രാജ്യത്ത് വിറ്റത്. കഴിഞ്ഞ ഓഗസ്റ്റിൽ 1,89,129 വാഹനങ്ങൾ മാത്രമാണ് വിറ്റത്. വിപണിയിലെ വളർച്ച സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് സൊസെെറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബെെൽ മാനുഫാക്ചേഴ്സ് പ്രസിഡന്റ് കെനീഷി അയൂകാവ വ്യക്തമാക്കി.
കഴിഞ്ഞ ആഗസ്റ്റിൽ 15,14,196 യൂണിറ്റുകൾ വിറ്റ സ്ഥാനത്ത് ഇക്കുറി15,59,665 ഇരുചക്ര വാഹനങ്ങളുടെ വിൽപന നടന്നു. വിനായക ചതുർത്ഥിയും ഓണവും ഉൾപ്പെടെയുളള ഉത്സവങ്ങളും വാഹന വിപണിയിൽ ഉണർവ്വുണ്ടാക്കി. അതുകൊണ്ടു തന്നെ ദീപാവലി അടക്കം വരാനിരിക്കുന്ന
ഉത്സവ സീസണിൽ വാഹന വിപണി താളം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കളും.
ജൂലൈയിൽ യാത്രാ വാഹനങ്ങളുടെ വിൽപനയിൽ നാല് ശതമാനം ഇടിവുണ്ടായിരുന്നു. കൊറോണ വെെറസ് വ്യാപനം മൂന്നോ നാലോ വർഷത്തേക്കെങ്കിലും രാജ്യത്തെ വാഹന വിപണിയെ പിന്നോട്ടടിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
Comments